തെല്‍ അവീവ്: സ്ഥിരതയുള്ള സര്‍ക്കാര്‍ നിലവില്‍ വന്നിട്ട് ഇസ്രായേലില്‍ രണ്ട് വര്‍ഷം പിന്നിടുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് തെരഞ്ഞെടുപ്പുകള്‍ നടന്നിട്ടും കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീരിക്കാന്‍ ഇസ്രായേലില്‍ ഒരു പാര്‍ട്ടിക്കും സാധിച്ചിട്ടുമില്ല.
നാലാമത് നടന്ന തെരഞ്ഞെടുപ്പിലും പതിവുപോലെ നിലവിലെ പ്രധാനമന്ത്രിയായ ബിന്യാമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടി തന്നെയാണ് ഏറ്റവും കൂടുതല്‍ സീറ്റ് നേടിയത്. എന്നാല്‍ ഭരിക്കാനുള്ള കേവല ഭൂരിപക്ഷമായ 61 നേടാന്‍ ലികുഡ് പാര്‍ട്ടിക്ക് ഇത്തവണയും കഴിഞ്ഞില്ല. 120 അംഗ സഭയില്‍ 30 സീറ്റ് ആണ് ലികുഡ് നേടിയത്.
അതിനാല്‍ തന്നെ സഖ്യ കക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു കഴിഞ്ഞ ആഴ്ചകളില്‍ നെതന്യാഹു. ഇതിനായി മേയ് 4ന് അര്‍ധരാത്രി വരെയാണ് പ്രസിഡന്റ് റൂവാന്‍ റിവ്‌ലിന്‍ നെതന്യാഹുവിന് സമയം നല്‍കിയത്. സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ അദ്ദേഹത്തിനും പാര്‍ട്ടിക്കും പ്രതിപക്ഷ സ്ഥാനത്ത് തുടരേണ്ടി വരും. 12 വര്‍ഷത്തിനു ശേഷമാകും ലികുഡ് പാര്‍ട്ടി പ്രതിപക്ഷത്ത് വരുന്നത്.
മാര്‍ച്ച് 23നാണ് നാലാമത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. തന്റെ എതിരാളികളുടെ പാര്‍ട്ടിയുമായി നാല് ആഴ്ചത്തെ സമയപരിധിക്കിടെ പലതവണ ചര്‍ച്ച നടത്തിയിട്ടും, നെതന്യാഹുവിന് ഒരു സമവായ കരാറില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ തവണ തന്റെ മുഖ്യ എതിരാളിയായ ബ്ലൂ ആന്റ് വൈറ്റ് പാര്‍ട്ടിയുടെ ബെന്നി ഗാന്റ്‌സുമായിട്ട് സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും സഖ്യസര്‍ക്കാര്‍ അധികകാലം മുന്നോട്ട് കൊണ്ടുപോകാനായില്ല.
നാല് ആഴ്ചത്തെ സമയപരിധിക്കിടെ സര്‍ക്കാര്‍ രൂപീകരണം സാധ്യമാവാത്തതിനാല്‍ അന്തിമ തീരുമാനം പ്രസിഡന്റിന്റെ കൈകളിലാണ്. ഒരു കരാറിലെത്താന്‍ കഴിയാത്തതിനാല്‍ തന്നെ നെതന്യാഹുവിനെ ഉടന്‍ തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കാനും സാധ്യതയില്ല. സര്‍ക്കാര്‍ രൂപീകരണത്തിന് പ്രസിഡന്റ് ഒരുപക്ഷേ ഇനിയും സമയം നീട്ടിനല്‍കിയേക്കും.