Current Date

Search
Close this search box.
Search
Close this search box.

ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതം; കേരളം കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് എസ്.ഐ.ഒ

കോഴിക്കോട്: കസ്തൂരിരംഗന്‍ കമ്മീഷന്‍ തയ്യാറാക്കിയ കരട് ദേശീയ വിദ്യാഭ്യാസ നയം രാഷ്ട്രീയ പ്രേരിതവും ഭരണഘടനാ മൂല്യങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് എസ്.ഐ.ഒ. എന്‍.ഡി.എ ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റി സമര്‍പ്പിച്ച രേഖ വിദ്യാഭ്യാസ വ്യവസ്ഥയെ കൂടുതല്‍ കേന്ദ്രീകരിക്കുന്നതും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ വലതുപക്ഷ രാഷ്ട്രീയ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതുമാണ്. ഇന്ത്യന്‍ ഭരണഘടന വിഭാവന ചെയ്യുന്ന ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങളെ അവഗണിക്കുന്നതും ഫെഡറലിസം പോലെയുള്ള ഭരണഘടനാ സംവിധാനത്തെ തകര്‍ക്കുന്നതുമാണ് കരട് രേഖയിലെ പല നിര്‍ദേശങ്ങളും. ഇന്ത്യയിലെ വിദ്യാഭ്യാസ രംഗം പ്രവേശന ക്ഷമത, തുല്യത, നീതി തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങള്‍ അഭിമുഖീകരിച്ച് മുന്നോട്ട് പോകുമ്പോള്‍ ഇവയെ പരിഗണിക്കാതെ ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യത്തിലേക്ക് മടങ്ങുക, ഗുണമേന്മ ഉറപ്പാക്കുക എന്നിവ മാത്രം ലക്ഷ്യമാക്കി തയ്യാറാക്കിയ രേഖ അപ്രായോഗികമാണ്. കരട് രേഖയിലുടനീളം ഇന്ത്യയുടെ വിദ്യാഭ്യാസ പാരമ്പര്യം ഉറപ്പുവരുത്തുന്നതിനായി പരാമര്‍ശിക്കപ്പെടുന്ന മാതൃകകള്‍ വൈദിക വിദ്യാഭ്യാസ പാരമ്പര്യത്തില്‍ നിന്നുള്ളതാണ്.

രാഷ്ട്രത്തിന്റെ ഭാഷാ വൈവിധ്യങ്ങളെ പരിഗണിക്കാതെ സംസ്‌കൃതം, ഹിന്ദി ഭാഷകളെ മറ്റു ഭാഷാ സമൂഹങ്ങള്‍ക്ക് മേല്‍ കരട് രേഖ അടിച്ചേല്‍പ്പിക്കുന്നതായി കാണാം. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 29(1), 350 എ, 350 ബി എന്നിവ പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് മാതൃ ഭാഷയും ഇംഗ്ലീഷും, മതപരമോ സാംസ്‌കാരികമോ ആയ മൂന്നാം ഭാഷയും പഠിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കണം. അഞ്ചോ അതില്‍ കൂടുതലോ കുട്ടികള്‍ ആവശ്യപ്പെടുകയാണെങ്കില്‍ സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും മതപരമോ സാംസ്‌കാരികമോ ആയ പ്രാധാന്യമുള്ള ഭാഷകള്‍ പഠിപ്പികുക എന്ന വ്യവസ്ഥ പാലിക്കേണ്ടതിന് പകരം സംസ്‌കൃതം പോലുള്ള ഭാഷകളുടെ പഠനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മേല്‍ അടിച്ചേല്‍പ്പിക്കുന്നത് അപകടകരമാണ്. നിര്‍ദ്ദിഷ്ട കേന്ദ്രീകൃത ബോഡികളായ ആര്‍.എസ.്എ, എന്‍.ടി.എ, എന്‍.ആര്‍.എഫ് മുതലായവ ഒരു കമാന്‍ഡിനു കീഴില്‍ കൊണ്ട് വരുകയാണ് കരട് വിദ്യാഭ്യാസ രേഖ. ഇന്ത്യന്‍ യൂണിയന്റെ ഫെഡറല്‍ ഘടനയ്ക്ക് എതിരാണിത്. ഒരൊറ്റ കമാന്‍ഡിന് കീഴിലുള്ള അത്തരം കേന്ദ്രീകൃത സംഘടനകള്‍ ഭരണകക്ഷികളുടെ രാഷ്ട്രീയ നേട്ടത്തിന് അനിവാര്യമായും ഇരയാകും. ഭരണഘടനയുടെ 42 ാം ഭേദഗതി പ്രകാരം വിദ്യാഭ്യാസം സംസ്ഥാന കേന്ദ്ര സര്‍ക്കാറുകളുടെ തുല്യ ഉത്തരവാദത്തില്‍ വരുന്ന കണ്‍കറണ്ട് ലിസ്റ്റില്‍ ആണെന്ന ഭരണഘടനാ മാനദണ്ഡമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. പഠന-സിലബസ് രൂപീകരിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ എന്‍.സി.ആര്‍.ടിയുടെ പുസ്തകവും ഉള്ളടക്കങ്ങളും പിന്‍പറ്റണമെന്ന നിര്‍ദേശവും സിലബസുകളുടെ കേന്ദ്രീകരണത്തിനും നിക്ഷിപ്ത രാഷ്ട്രീയവത്കരണത്തിനും സാധ്യത നല്‍കുന്നതാണ്.

പൊതുവിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് പ്രതിപാദിക്കുമ്പോഴും വിദ്യാഭ്യാസ രംഗത്തെ കച്ചവടവത്കരിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങളാണ് കരട് രേഖ സമര്‍പ്പിച്ചിരിക്കുന്നത്. സിലബസ്-പാഠപുസ്തകം-മൂല്യനിര്‍ണ്ണയം തുടങ്ങിയവക്കുള്ള സ്വകാര്യ കരാറുകള്‍, ഉന്നത വിദ്യാഭ്യാസ രംഗത്തെ കമ്പോള വത്കരണം തുടങ്ങിയവ തുല്യത, ഗുണമേന്മ എന്നിവ അടിസ്ഥാനമാക്കിയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നത് അവഗണിച്ച് കൊണ്ട്് പരിഗണിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. ഉന്നത വിദ്യാഭ്യാസ രംഗത്തിലെ കാര്യക്ഷമതയെക്കുറിച്ച് വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച രേഖ ഈ മേഖലയിലെ തുല്യത ഉറപ്പ് വരുത്തുന്ന സംവരണം പോലുള്ള വിഷയങ്ങളെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളത്. ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 10% മുസ്ലീങ്ങള്‍ക്കും 5% മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സംവരണം നല്‍കാനും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി, ഐ.ഐ.എം, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് എച്ച്.ഇ.ഐകള്‍ എന്നിവയിലേക്കും സംവരണം വ്യാപിപ്പിക്കാനും പുതിയ വിദ്യാഭ്യാസ നയത്തിന് കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന വിവേചനങ്ങളെ നേരിടാനുള്ള പദ്ധതികളൊന്നും കരട് രേഖ പരാമര്‍ശിക്കുന്നില്ല. മതത്തിന്റെയും ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നിലനില്‍ക്കുന്ന സ്ഥാപനലല്‍കൃത വിവേചനങ്ങളും അതിക്രമങ്ങളും തടയുന്നതിന് പാര്‍ലമെന്റ് രോഹിത് ആക്റ്റ് എന്ന പേരില്‍ ഒരു നിയമനിര്‍മ്മാണം നടത്തണം. ന്യൂനപക്ഷങ്ങള്‍ക്കും പട്ടികജാതി / പട്ടികവര്‍ഗ്ഗക്കാര്‍ക്കുമെതിരായ അതിക്രമങ്ങള്‍ ക്രിമിനല്‍വല്‍ക്കരിക്കപ്പെടുകയും മനഃപൂര്‍വമായ കുറ്റമായി കണക്കാക്കുകയും ചെയ്യാന്‍ ഉള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ കൂടി ഉള്‍പ്പെട്ടതാകണം പുതിയ വിദ്യാഭ്യാസ രേഖ. വ്യത്യസ്ത ജാതി മത ഭാഷാ സംസ്‌കരങ്ങളെ ഉള്‍ക്കൊള്ളുന്ന, പൊതുവിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന, തുല്യതയും പ്രവേശന ക്ഷമതയും ഗുണമേന്മയും ഒരേ പോലെ പരിഗണിക്കുന്ന, വികേന്ദ്രീകൃതമായ ഒരു വിദ്യാഭ്യാസ നയ രേഖയിലേക്ക് വികസിപ്പിക്കാന്‍ സമര്‍പ്പിക്കപ്പെട്ട കരട് രേഖയില്‍ അടിമുടി മാറ്റം വരുത്തേണ്ടതുണ്ട്. അതിനായി കേരളത്തിലെ ജനപ്രതിനിധികളും സംസ്ഥാന സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കേന്ദ്ര സര്‍ക്കാറിന് മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തേണ്ടതുണ്ട്. എസ്.ഐ.ഒ ആവശ്യപ്പെട്ടു.

ഇന്ത്യയിലൂടെ നീളം നടത്തിയ ചര്‍ച്ചകളിലൂടെയും വിദ്യാഭ്യാസ പ്രവര്‍ത്തകരുമായുള്ള സംവാദ വിനിമയങ്ങളിലൂടെയും എസ്.ഐ.ഒ കേന്ദ്ര കമ്മിറ്റിയും സെന്റര്‍ ഫോര്‍ എജുക്കേഷന്‍ ആന്‍ഡ് റിസേര്‍ച്ച് ട്രെയിനിങ്ങും (രലൃ)േ സംയുക്തമായി പുറത്തിറക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് വിദ്യാഭ്യാസ രേഖയിലുള്ള നിര്‍ദ്ദേശങ്ങള്‍ എസ്.ഐ.ഒ ആവശ്യപ്പെട്ടത്. കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന പത്ര സമ്മേളനത്തില്‍ എസ്.ഐ.ഒ ദേശീയ ക്യാമ്പസ് സെക്രട്ടറി ശബീര്‍ കൊടുവള്ളി, സംസ്ഥാന സെക്രട്ടറിമാരായ അഫീഫ് ഹമീദ്, അന്‍വര്‍ സലാഹുദ്ദീന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സഈദ് ടി.കെ എന്നിവര്‍ പങ്കെടുത്തു.

Related Articles