ഗസ്സ സിറ്റി: 1948ലെ ഫലസ്തീന്‍ യുദ്ധത്തിന്റെ ഭാഗമായി നടന്ന ഫലസ്തീനികളുടെ കൂട്ടപ്പലായനത്തിന്റെ ഓര്‍മ പുതുക്കലായിരുന്നു മെയ് 15ന് കൊണ്ടാടപ്പെടുന്ന നഖ്ബ ദിനാചരണം. എന്നാല്‍ ഇത്തവണ കോവിഡ് ഭീതി നിലനില്‍ക്കുന്നതിനിടെയാണ് ഫലസ്തീനികള്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത നഖ്ബയുടെ വാര്‍ഷികം കടന്നു വന്നത്. പ്രതിരോധവും പോരാട്ടവും കൊണ്ട് ജീവിതം അന്വര്‍ത്ഥമാക്കിയ ഫലസ്തീനികള്‍ കോവിഡ് പ്രതിസന്ധി കാലത്തും നഖ്ബ ദിനാചരണം കൊണ്ടാടി.
സമൂഹമാധ്യമങ്ങളിലൂടെയും വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമുകളിലൂടെയുമാണ് അവര്‍ നഖ്ബയുടെ ഓര്‍മ പുതുക്കിയത്. 1948ല്‍ സ്വന്തം വീടും നാടും വിട്ട് ഏഴ് ലക്ഷത്തോളം ഫലസ്തീനികളാണ് കൂട്ടപ്പലായനം നടത്തിയത്. ഇസ്രായേല്‍ രാഷ്ട്രരൂപീകരണത്തിന്റെ ഏറ്റവും വലിയ ദാരുണ സംഭവമായാണ് ഇതിനെ കണക്കാക്കിയത്. ഇസ്രായേ സൈന്യം ഫലസ്തീനികളെ വീടുകളില്‍ നിന്നും ആട്ടിപ്പായിക്കുകയായിരുന്നു. ഇതിന്റെ 72ാം വാര്‍ഷികമാണ് ഇത്തവണ ഫലസ്തീനികള്‍ ഓര്‍മ പുതുക്കിയത്.
എല്ലാ വര്‍ഷവും ഫലസ്തീനിലെ നഗരങ്ങളിലും ഫലസ്തീനികള്‍ വസിക്കുന്ന വിവിധ രാജ്യങ്ങളും വലിയ രീതിയിലുള്ള പ്രതിഷേധ സമരമായി നഖ്ബ ദിനം കൊണ്ടാടാറുണ്ട്. എന്നാല്‍ കോവിഡ് പകര്‍ച്ചനവ്യാധിയെത്തുടര്‍ന്ന് ഇത്തവണ എവിടെയും പ്രതിഷേധ റാലി സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ് സോഷ്യല്‍ മീഡിയ വഴി ഡിജിറ്റല്‍ സമൂഹത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ഫലസ്തീനികള്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഹാഷ്ടാഗ്,വീഡിയോ,പ്രതിഷേധ ഫോട്ടോ ക്യാംപയിനുകളാണ് നടത്തിയത്. ‘Palestine as a whole’ എന്ന പേരിലായിരുന്നു ഹാഷ്ടാഗ് ക്യാംപയിന്‍. ഇസ്രായേലിന്റെ വെസ്റ്റ് ബാങ്ക് കൈയേറ്റത്തിനെതിരെയും പ്രതിഷേധമുയര്‍ന്നു.