അങ്കാറ: പുതിയ ചരിത്ര പിറവിക്കാണ് ജൂലൈ 24 വെള്ളിയാഴ്ച തുര്‍ക്കി സാക്ഷ്യം വഹിച്ചത്. നീണ്ട 86 വര്‍ഷങ്ങള്‍ക്കും ശേഷം ചരിത്രപ്രസിദ്ധമായ ഹഗിയ സോഫിയയില്‍ മുസ്ലിംകള്‍ പ്രാര്‍ത്ഥനക്കായി ഒരുമിച്ചു കൂടി. 1500 വര്‍ഷം പഴക്കമുള്ള മ്യൂസിയമാണ് ജുമുഅ നമസ്‌കാരത്തിനായി ആദ്യമായി തുറന്നു നല്‍കിയത്. അങ്ങിനെ ആദ്യമായി മ്യൂസിയത്തിന്റെ മിനാരങ്ങളില്‍ ബാങ്കൊലികള്‍ മുഴങ്ങി. ജൂലൈ 10നായിരുന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മ്യൂസിയം ഇനി മുതല്‍ പള്ളിയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഹഗിയ സോഫിയ ബൈസാന്റിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്ത്യന്‍ ചര്‍ച്ച് ആയിരുന്നു എന്നും എ.ഡി 1453ല്‍ ഓട്ടോമാന്‍ ഭരണകാലത്ത് ഇത് പള്ളിയാക്കി മാറ്റുകയായിരുന്നുവെന്നുമാണ് ചരിത്രം. പിന്നീട് 1935 മുതല്‍ ഇത് മ്യൂസിയമാക്കി മാറ്റുകയായിരുന്നു.
ആറാം നൂറ്റാണ്ടില്‍ എ.ഡി 537ല്‍ ആണ്് ഹഗിയ സോഫിയ നിര്‍മിച്ചത്. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടങ്ങളുള്ള കെട്ടിടങ്ങളില്‍ ഒന്നാണിത്. ഹഗിയ സോഫിയ കെട്ടിടം മ്യൂസിയമാക്കി തെറ്റാണെന്ന് തുര്‍ക്കി സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു. തുടര്‍ന്നാണ് ഉര്‍ദുഗാന്‍ പള്ളിയായി പ്രഖ്യാപിച്ചത്. ഹഗിയ സോഫിയ ടൂറിസ്റ്റുകള്‍ക്കും എല്ലാ മതവിശ്വാസികള്‍ക്കും പ്രവേശിക്കാമെന്നും തുര്‍ക്കി അധികൃതര്‍ പറഞ്ഞു. മ്യൂസിയം പള്ളിയാക്കിയതിനെതിരെ യു.എസും യു.എനും അടക്കം വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു.