Current Date

Search
Close this search box.
Search
Close this search box.

ആക്രോശിച്ചെത്തിയ എ.ബി.വി.പിക്കാരെ ഒറ്റയ്ക്ക് നേരിട്ട് പെണ്‍കുട്ടി; വീഡിയോ വൈറല്‍

ബംഗളൂരു: കര്‍ണാടകയില്‍ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും പ്രതിഷേധങ്ങളും അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ക്യാംപസില്‍ ഹിജാബിനെതിരെ പ്രതിഷേധിച്ച പി.ഇ.എസ് കോളേജില്‍ എ.ബി.വി.പി പ്രവര്‍ത്തകരെ ഒറ്റയ്ക്ക് നേരിട്ട പെണ്‍കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കോളേജിലേക്ക് സ്‌കൂട്ടറിലെത്തിയ ഹിജാബ് ധരിച്ച പെണ്‍കുട്ടി ക്ലാസിലേക്ക് നടന്നു പോകുമ്പോള്‍ ജയ് ശ്രീറാം മുദ്രാവാക്യം വിളികളുമായി അമ്പതോളം വരുന്ന സംഘ്പരിവാര്‍ വിദ്യാര്‍ത്ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ അവരെ തടയാനായി എത്തുകയായിരുന്നു. എന്നാല്‍ ഇവര്‍ തനിക്കു നേരെ വരുന്നത് കണ്ടിട്ടും പിന്‍മാറാതെ അല്ലാഹു അക്ബര്‍ എന്നു വിളിച്ചും ഹിജാബ് ധരിക്കാനുള്ള അവകാശത്തെക്കുറിച്ച് സംസാരിച്ചുമാണ് പെണ്‍കുട്ടി മുന്നോട്ടു നീങ്ങുന്നത്. കാവി ഷാള്‍ ധരിച്ചാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ എത്തിയത്. കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തി പെണ്‍കുട്ടിയെ തടയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കോളേജ് അധികൃതരെത്തി അവരെ തടയുകയും വിദ്യാര്‍ത്ഥിനിയോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. കോളേജ് ക്യാംപസില്‍ നിന്നും മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ആണ് പുറത്തുവന്നത്.

കര്‍ണാടകയിലെ മറ്റു വിവിധ കോളേജുകളില്‍ സംഘ്പരിവാര്‍ വിദ്യാര്‍ത്ഥികള്‍ മുസ്ലിം പെണ്‍കുട്ടികള്‍ക്കെതിരെ കൂട്ടമായി വിദ്വേഷ മുദ്രാവാക്യങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തുന്നതിന്റെ വീഡിയോകളും പുറത്തുവരുന്നുണ്ട്.

 

Related Articles