Current Date

Search
Close this search box.
Search
Close this search box.

മാലദ്വീപില്‍ അബ്ദ്ദുല്ല യമീന് തിരിച്ചടി, മുഹമ്മദ് സാലിഹ് പ്രസിഡന്റാകും

മാലെ: മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇബ്രാഹിം മുഹമ്മദ് സാലിഹ് വിജയിച്ചപ്പോള്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട് നിലവിലെ പ്രസിഡന്റ് അബ്ദുല്ല യമീന്‍. മാലിദ്വീപിയന്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിനിധീകരിച്ചായിരുന്നു സാലിഹ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടാമൂഴം തേടിയിറങ്ങിയതായിരുന്നു പ്രോഗസീവ് പാര്‍ട്ടി ഓഫ് മാലിദ്വീപിന്റെ സ്ഥാനാര്‍ത്ഥിയായ അബ്ദുല്ല യമീന്‍.

ഫലം അംഗീകരിക്കുന്നതായും മാലദ്വീപിലെ ജനങ്ങള്‍ക്ക് പറയാനുള്ളത് പറഞ്ഞെന്നും 59കാരനായ യമീന്‍ പറഞ്ഞു. പുതുതായി പ്രസിഡന്റാകാന്‍ പോകുന്ന മുഹമ്മദ് സാലിഹിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. നാലു പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യവുമായിട്ടാണ് സാലിഹ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കന്മാരെല്ലാം വിവിധ കുറ്റം ചുമത്തി ജയിലിലോ നാടുകടത്തപ്പെട്ടിരിക്കുകയോ ആണ്.

കഴിഞ്ഞ അഞ്ചു വര്‍ഷം യമീന്റെ അടിച്ചമര്‍ത്തല്‍ ഭരണകൂടമായിരുന്നു രാജ്യത്ത് ഭരണം നടത്തിയത്. അദ്ദേഹത്തിന്റെ നയത്തോടുള്ള ജനങ്ങളുടെ എതിര്‍പ്പാണ് തെരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തല്‍.

ചെറിയ ദ്വീപുകളുടെ കൂട്ടമായ മാലദ്വീപില്‍ 30 വര്‍ഷത്തെ ഏകാധിപത്യ ഭരണത്തിന് അവസാനമിട്ട് അധികാരത്തിലേറിയ മുഹമ്മദ് നശീദിനെ അട്ടിമറിച്ചായിരുന്നു 2012ല്‍ യമീന്‍ അധികാരത്തിലേറിയത്. എന്നാല്‍ രാജ്യത്തെ പ്രക്ഷുബ്ധാവസ്ഥക്ക് ഈ ഭരണത്തിലും മാറ്റമുണ്ടായില്ല.

 

Related Articles