Current Date

Search
Close this search box.
Search
Close this search box.

പശുവിനെ അറുത്തെന്നാരോപിച്ച് യു.പിയില്‍ മദ്‌റസ അടിച്ചു തകര്‍ത്തു

ലക്‌നൗ: പശുവിനെ അറുത്തെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ബെഹ്ത ഗ്രാമത്തില്‍ ആള്‍ക്കൂട്ടം മദ്‌റസ അടിച്ചു തകര്‍ത്തു. സംഘടിച്ചെത്തിയ എഴുപതോളം ആളുകള്‍ മദ്രസയിലേക്ക് കല്ലേറ് നടത്തുകയും കെട്ടിടവും ചുറ്റുമതിലും തല്ലിത്തകര്‍ക്കുകയും ചെയ്തു. ഗ്രാമത്തിലെ മുഷ്താഖ് എന്നയാളുടെ വീട്ടിലും ഗ്രാമത്തിലെ സ്‌കൂളിന് മുന്നിലും മദ്രസക്കു സമീപവും അറവുമാലിന്യം കണ്ടെത്തിയെന്നും ഇതില്‍ രോഷാകുലരായ ജനങ്ങള്‍ മദ്രസ അടിച്ചു തകര്‍ക്കുകയാണ് ഉണ്ടായതെന്നുമാണ് പൊലിസ് ഭാഷ്യം.

തിങ്കളാഴ്ച രാത്രിയാണ് മദ്രസക്ക് സമീപത്തെ കുഴിയില്‍ അറവുമാലിന്യം കണ്ടത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ആക്രമികള്‍ സംഘടിച്ചെത്തി മദ്രസയുടെ ചുമരുകളും മേല്‍ക്കൂരയും തല്ലിത്തകര്‍ത്തത്. സംഭവ സമയത്ത് മദ്രസയില്‍ ആരും തന്നെ ഇല്ലായിരുന്നു. മദ്രസയിലെ സാധന സാമഗ്രികള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തിട്ടുണ്ട്.

ഗ്രാമത്തില്‍ പശുവിനെ കശാപ്പ് ചെയ്തിട്ടുണ്ടെന്ന വാര്‍ത്ത ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലിസ് ഇടപെട്ടില്ലെന്നാരോപിച്ച് രണ്ട് പൊലിസുകാരെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. പശുവിനെ അറുത്തെന്ന കേസില്‍ മുഷ്താഖ്,മുന്നു ഷാ എന്നിവര്‍ക്കെതിരെ യു.പി പൊലിസ് കേസെടുത്തിട്ടുണ്ട്. ആള്‍ക്കൂട്ടത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റു ചെയ്തത്. പ്രദേശത്ത് കൂടുതല്‍ പൊലിസിനെ വിന്യസിച്ച് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. സമാധാന യോഗം ചേര്‍ന്നുവെന്നും പ്രദേശം ശാന്തമാവുകയാണെന്നും പൊലിസ് സൂപ്രണ്ട് പറഞ്ഞു.

Related Articles