ആലപ്പുഴ: മതസമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്താന്‍ ഒരു വിഭാഗം ശ്രമിക്കുന്നതിനിടെ മതസൗഹാര്‍ദവും ഐക്യവും കൂട്ടിയിണക്കി ഒരു മാതൃക മഹല്ല്. എല്ലാ മതത്തില്‍പ്പെട്ട ആളുകള്‍ക്കും പള്ളിയിലേക്ക് പ്രവേശിക്കാനായി വാതില്‍ തുറന്നിട്ട് സമൂഹത്തിന്റെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ആലപ്പുഴ സക്കറിയ ബസാറിലെ മര്‍ക്കസ് ജുമാ മസ്ജിദ്.
വെള്ളിയാഴ്ച ജുമുഅ ഖുത്വുബ കേള്‍ക്കാനും നമസ്‌കാരം വീക്ഷിക്കാനുമെല്ലാം അമുസ്ലിംകള്‍ക്കും സൗകര്യമൊരുക്കിയിരിക്കുകയാണ് മര്‍ക്കസ് ജുമാമസ്ജിദ് കമ്മിറ്റി. കഴിഞ്ഞ വെള്ളിയാഴ്ച ഇതിന്റെ സമാരംഭവും കുറിച്ചു. ജനങ്ങള്‍ക്കിടയില്‍ ഭിന്നത കൂടുന്ന കാലത്ത് മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കുകയാണ് ലക്ഷ്യമെന്ന് പള്ളി ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു. മത-സമുദായ-രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ജുമുഅയില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിച്ചേര്‍ന്നത്.
വെള്ളിയാഴ്ച നടന്ന ജുമുഅ ചടങ്ങില്‍ ആലപ്പുഴ എം എല്‍ എ പി പി ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സി പി എം നേതാവ് ജി സുധാകരന്‍ തുടങ്ങിയവരുമെത്തി. മസ്ജിദിന്റെ നിലപാട് അനുകരണീയവും പ്രശംസനീയവുമാണെന്ന് അതിഥികള്‍ പ്രതികരിച്ചു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0