Current Date

Search
Close this search box.
Search
Close this search box.

അധിക നിയന്ത്രണം അംഗീകരിക്കില്ലെന്ന് മുസ്‌ലിം സംഘടനകൾ

മലപ്പുറം: ആരാധനാലയങ്ങളിൽ അഞ്ചിൽ കൂടുതൽ പേർ പാടില്ലെന്ന കലക്ടറുടെ ഉത്തരവ് അംഗീകരിക്കാൻ കഴിയില്ലെന്ന് മുസ്‌ലിം സംഘടനകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മതിയായ കുടിയാലോചനയില്ലാതെ സംസ്ഥാനത്ത് എവിടെയുമില്ലാത്ത നിയന്ത്രണങ്ങൾ മലപ്പുറത്തിന് മാത്രം ബാധകമാക്കുന്ന നടപടി പ്രതിഷേധാർഹമാണ്. കോവിഡിനെതിരായ എല്ലാ നീക്കങ്ങൾക്കും ജില്ലയിലെ വിവിധ മതസംഘടനകൾ പിന്തുണ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ മസ്ജിദുകളിൽ പാലിക്കുന്നുമുണ്ട്. മലപ്പുറത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത ജില്ലകളിലൊന്നുമില്ലാത്ത നിയന്ത്രണം മലപ്പുറത്ത് മാത്രം നടപ്പിലാക്കുന്നത് ദുരുദ്ദേശ്യപരമാണെന്ന് സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.ക്രാവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പ്രസ്താവനയിൽ ഒപ്പുവെച്ചവർ:

സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
അബ്ദുസ്സമദ് പൂക്കോട്ടൂർ (സംസ്ഥാന സെക്രട്ടറി എസ്.വൈ.എസ്)
യു.മുഹമ്മദ് ശാഫി (സംസ്ഥാന ജനറൽ സെക്രട്ടറി സുന്നി മഹല്ല് ഫെഡറേഷൻ)
സലീം എടക്കര (എസ്.വൈ.എസ്)
കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി
അബ്ദു റസാഖ് സഖാഫി
ഹുസൈൻ സഖാഫി
(കേരള മുസ് ലിം ജമാഅത്ത് )
എൻ.വി അബ്ദുറഹ്മാൻ (കെ.എൻ.എം)
പി.മുജീബ് റഹ്മാൻ
ശിഹാബ് പൂക്കോട്ടൂർ
എൻ.കെ സദ്റുദ്ദീൻ
( ജമാഅത്തെ ഇസലാമി)
ടി.കെ അശ്റഫ്
(വിസ്ഡം ഗ്ലോബൽ ഇസ് ലാമിക് മിഷൻ)
അബ്ദുല്ലത്വീഫ് കരുമ്പിലാക്കൽ
ഡോ. ജാബിർ അമാനി
(കെ.എൻ.എം മർകസുദ്ദഅവ)
സയ്യിദ് ഹാശിം ഹദ്ദാദ് തങ്ങൾ
( ജംഇയ്യതുൽ ഉലമാ ഹിന്ദ് )
ഡോ .ഖാസിമുൽ ഖാസിമി
കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ)

 

ആരാധനാലയങ്ങളില്‍ ഇനി മുതല്‍ അഞ്ചു പേര്‍ മാത്രം

മലപ്പുറം: മലപ്പുറത്ത് എല്ലാ ആരാധനാലയങ്ങളിലും ഇനി മുതല്‍ ഒരേ സമയം അഞ്ചു പേര്‍ മാത്രമേ ഒത്തുകൂടാവൂവെന്ന് ജില്ലാ കലക്ടറുടെ ഉത്തരവ്.ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് വെള്ളിയാഴ്ച ജില്ലാ ഭരണകൂടം നിയന്ത്രണങ്ങള്‍ ശക്തമാക്കിയത്.

ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ഇന്ന് വൈകുന്നേരം മുതല്‍ പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നും ജില്ലാ ഭരണകൂടം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുടരും.

പ്രാര്‍ത്ഥനകള്‍ എല്ലാം സ്വന്തം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും ബന്ധുവീടുകളിലെ ഒത്തുചേരലുകള്‍ പോലും ഒഴിവാക്കുന്നതാണ് ഉചിതം എന്നും ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കോവിഡ് രോഗവ്യാപനത്തിന്റെ തോത് കുറയ്ക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടറാണ് 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചത്.

ജില്ലയില്‍ 16 പഞ്ചായത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മേലെ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Related Articles