വാഷിങ്ടണ്‍: യു.എസ് മുസ്‌ലിംകളിലെ ഭൂരിഭാഗം പേരും ഇസ്‌ലാമോഫോബിയ അനുഭവിച്ചവരാണെന്ന് പുതിയ റിപ്പോര്‍ട്ട്. അമേരിക്കയിലെ മൂന്നില്‍ രണ്ട് മുസ്ലിംകളും ഇസ്ലാംഭീതി അനുഭവിക്കുന്നവരാണെന്നും ഇതില്‍ കൂടുതലും സ്ത്രീകളാണെന്നും ഈയാഴ്ച പുറത്തുവന്ന സര്‍വേഫലത്തില്‍ പറയുന്നു.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ Othering & Belonging Institute ആണ് സര്‍വേ നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 67.5 ശതമാനം പേരും തങ്ങള്‍ ഇസ്ലാമോഫോബിയ അനുഭവിച്ചവരാണെന്ന് പറഞ്ഞു. ഇത് വ്യക്തിപരമായോ വാക്കാലോ, അല്ലെങ്കില്‍ ശാരീരിക ആക്രമണമോ അല്ലെങ്കില്‍ മുസ്ലീങ്ങളുടെ കൂട്ടായ മനുഷ്യത്വവിരുദ്ധവല്‍ക്കരണമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1123 പേരാണ് സര്‍വേയില്‍ പങ്കാളികളായത്. ഇതില്‍ പങ്കെടുത്ത 76.7 ശതമാനം വനിതകളും തങ്ങള്‍ ഇസ്ലാമോഫോബിയക്കിരയായിട്ടുണ്ടെന്ന് പറഞ്ഞു. 58.6 ശതമാനം പുരുഷന്മാരും സര്‍വേയില്‍ സമാന അനുഭവം പങ്കുവെച്ചു. മുസ്ലീം വിരുദ്ധ വിദ്വേഷം അവരുടെ മാനസിക അല്ലെങ്കില്‍ വൈകാരിക ക്ഷേമത്തെ ഒരു പരിധിവരെ ബാധിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 93.7 ശതമാനം പേരും പറഞ്ഞു.
മറ്റു പ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18നും 29നും ഇടയില്‍ പ്രായമുള്ള ആളുകള്‍ ഏറ്റവും കൂടുതല്‍ ഇസ്ലാമോഫോബിയ അനുഭവിക്കുന്നതായും വോട്ടെടുപ്പില്‍ കണ്ടെത്തി. ഈ വിവേചനത്തിന്റെ ഫലമായി 45 ശതമാനം ആളുകള്‍ക്കും അവരുടെ മതം പൊതുഇടത്തില്‍ മറച്ചുപിടിക്കാന്‍ കൂടുതല്‍ സാധ്യതയുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി.
???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/E0i3pHf7tQV46Y5jpKdwCE