Current Date

Search
Close this search box.
Search
Close this search box.

ലഖ്‌നൗവിലെ ലുലു മാളിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദു മഹാസഭ

ലഖ്‌നൗ: കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലുമാളിനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി അഖില ഭാരത ഹിന്ദു മഹാസഭ. ലുലുമാളില്‍ നമസ്‌കാരം നടന്നെന്നും മാള്‍ ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും ഹിന്ദുമഹാസഭ ആരോപിച്ചു. മാളില്‍ നമസ്‌കാരം തുടരുകയാണെങ്കില്‍ രാമായണ മാസത്തില്‍ തങ്ങള്‍ അവിടെ വെച്ച് സുന്ദരകാണ്ഡം വായിക്കുമെന്നും ഹിന്ദു മാഹസഭ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു.

ലുലുമാളില്‍ നടന്ന നമസ്‌കാരം എന്ന് പറഞ്ഞ് വിശ്വാസികള്‍ ജമാഅത്തായി നമസ്‌കരിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം യു.പിയിലെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹിഷ്‌കരണാഹ്വാനവുമായി ഹിന്ദുമഹാസഭ രംഗത്തുവന്നത്.

മാളിനെതിരെ വ്യാപകമായ വിദ്വേഷ പ്രചാരണങ്ങളാണ് സംഘ്പരിവാര്‍ സോഷ്യല്‍ മീഡിയ ഹാന്റിലുകള്‍ പ്രചരിപ്പിക്കുന്നത്. യോഗി ആഥിത്യനാഥ് ഉദ്ഘാടനം ചെയ്ത മാളില്‍ നിന്നുമുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന തലക്കെട്ടിലാണ് ഏതാനും പേര്‍ നമസ്‌കരിക്കുന്ന വീഡിയോ പ്രചരിപ്പിക്കുന്നത്. മാളിലെ പുരുഷ ജീവനക്കാര്‍ എല്ലാം മുസ്ലിംകളും വനിത ജീവനക്കാര്‍ എല്ലാം ഹിന്ദുക്കളാണെന്നും ഇതിലൂടെ ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുകയാണെന്നുമാണ് മറ്റൊരു പ്രചാരണം.

ആര്‍.എസ്.എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറും ഈ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. ലുലുമാളില് നമസ്‌കാരം നടക്കുന്നുണ്ടെങ്കില്‍ അവിടെ മനോഹരമായ അപവാദം നടക്കുമെന്നും മാള്‍ ബഹിഷ്‌കരിക്കണമെന്നും അഭ്യര്‍ത്ഥിച്ചുള്ള ഹിന്ദുമഹാസഭയുടെ പത്രപ്രസ്താവനയും പ്രചരിക്കുന്നുണ്ട്.

അതേസമയം, വിഡീയോയെക്കുറിച്ച് അറിയില്ലെന്നാണ് മാള്‍ അധികൃതര്‍ നല്‍കിയ വിശദീകരണം. മതഭ്രാന്തുള്ള വ്യക്തിയുടേതാണ് മാള്‍, യോഗി ആതിഥ്യനാഥ് അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും ഹിന്ദു മഹാസഭ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു.

???? കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ … ????: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

Related Articles