ട്രിപളി: ഉത്തരാഫ്രിക്കൻ രാജ്യമായ ലിബിയയിൽ നിന്ന് വിദേശ സേനയും പോരാളികളും പിൻവാങ്ങണമെന്ന് ലിബിയൻ ഉന്നത നയതന്ത്രജ്ഞ നജ്ല അൽ മൻഖൂശ്. ഈ വർഷാവസാനം രാജ്യം തെരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കുകയാണ്. ലിബിയയിൽ നിന്ന് 20000ത്തിലധികം വരുന്ന വിദേശ പോരാളികളും കൂലിപ്പടയാളികളും അവരുടെ രാജ്യത്തേക്ക് മടങ്ങണമെന്ന യു.എൻ സുരക്ഷാ സമിതി പ്രമേയം തുർക്കി നടപ്പിലാക്കണമെന്ന് ലിബിയൻ ഇടക്കാല സർക്കാർ വിദേശകാര്യ മന്ത്രി നജ്ല മൻഖൂശ് തിങ്കളാഴ്ച ആവശ്യപ്പെട്ടു.
സുരക്ഷാ സമിതിയുടെ പ്രമേയങ്ങളിലെ എല്ലാ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും, ലിബിയൻ മേഖലകളിൽ നിന്ന് മുഴുവൻ വിദേശ പോരാളികളെയും കൂലിപ്പടയാളികളെയും പുറത്താക്കാൻ സഹകരിക്കുന്നതിനും തുർക്കിയോട് ഞങ്ങൾ ആവശ്യപ്പെടുന്നു -തുർക്കി വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവുസൊഗ്ലുമായുള്ള സംയുക്ത വാർത്താ സമ്മേളനത്തിൽ നജ്ല മൻഖൂശ് തിങ്കളാഴ്ച പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.
തുർക്കി പ്രതിരോധ മന്ത്രി ഹുലുസി അകാർ, മറ്റു ഉന്നത സൈനിക-രസഹസ്യാന്വേഷണ ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പമാണ് വിദേശകാര്യ മന്ത്രി മാവ്‌ലെറ്റ് കാവുസൊഗ്ലു ട്രിപളി സന്ദർശിച്ചത്.