ബെയ്‌റൂത്ത്: രാജ്യം കടുത്ത സാമ്പത്തിക പ്രയാസം അനുഭവിക്കുന്നതിനിടെ ലെബനാനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ഞായറാഴ്ചയാണ് തെരഞ്ഞെടുപ്പ് ആരംഭിച്ചത്. തങ്ങളുടെ രാജ്യം വിനാശകരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങിയതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പാണ് ബെയ്‌റൂതില്‍ നടന്നത്. ഭരണകൂട വിരുദ്ധ രോഷവും നിസ്സംഗതയും കൂടിച്ചേര്‍ന്ന ഒരു ദിവസമായിരുന്നു വോട്ടെടുപ്പ് ദിനം. കറഞ്ഞ വോട്ടിംഗ് ശതമാനം അതാണ് പ്രതിഫലിച്ചത്.
ലെബനനിലെ ബഹുമുഖ പ്രതിസന്ധികള്‍ ലെബനന്‍ പൗരന്മാരെ പോളിംഗ് സ്റ്റേഷനുകളിലേക്ക് എത്തിക്കുമെന്ന് വിശ്വസിച്ചിരുന്നെങ്കിലും കുറഞ്ഞ പോളിംഗ് ശതമാനം നിരാശയാണ് സമ്മാനിച്ചത്. രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 41.04 ശതമാനം പേര്‍ ഞായറാഴ്ച വോട്ട് രേഖപ്പെടുത്തി, 2018നെ അപേക്ഷിച്ച് എട്ട് ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വോട്ടര്‍മാരുടെ എണ്ണം മാത്രമല്ല തിരഞ്ഞെടുപ്പ് ദിനത്തെ ബാധിച്ചത്. വോട്ടിംഗ് ബൂത്തുകളിലെ ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ട നിരവധി സംഭവങ്ങള്‍ ലെബനീസ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് ഇലക്ഷന്‍സ് (ലേഡ്) റിപ്പോര്‍ട്ട് ചെയ്തതോടെ, പോളിംഗ് സ്റ്റേഷനുകളിലേക്ക് ആളുകളെത്തുന്നത് കുറഞ്ഞു.
ഒരു പാര്‍ട്ടി അംഗം വോട്ടര്‍മാരെ ബൂത്തുകളില്‍ പിന്തുടരുന്നതിന്റെ നിരവധി ഫോട്ടോകള്‍ സ്വതന്ത്ര തിരഞ്ഞെടുപ്പ് മോണിറ്റര്‍ ട്വീറ്റ് ചെയ്തു. ആഭ്യന്തര മന്ത്രിയുടെ നിര്‍ദേശം അവഗണിച്ചാണ് ഇത് ചെയ്യുന്നതെന്നും ട്വീറ്റില്‍ പറഞ്ഞു. സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ കഴിയാത്തതും ജനങ്ങളെ പിന്നോട്ടടിപ്പിച്ചു.