കുവൈത്ത് സിറ്റി: കോവിഡ് അടക്കം വിവിധ പ്രതിസന്ധികള്‍ തുടരുന്നതിനിടെയാണ് കുവൈത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോവിഡിനെത്തുടര്‍ന്ന് എണ്ണ വില ഇടിഞ്ഞത് ഒപെകിലെ പ്രധാന അംഗമായ കുവൈത്തിലെ സമ്പദ് വ്യവസ്ഥയെ തളര്‍ത്തിയിരുന്നു. രാജ്യത്തെ ബജറ്റ് കമ്മി പരിഹരിക്കുന്നതിന് സമ്പദ് വ്യവസ്ഥക്ക് ഉത്തേജനം നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് പൊതു തെരഞ്ഞെടുപ്പ് കടന്നുവന്നത്.
1960ല്‍ രൂപീകൃതമായ കുവൈത്തിലെ ഏകീകൃത ദേശീയ അസംബ്ലിയെ ജി.സി.സി രാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാര്‍ലമെന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. നാലു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ 50 പാര്‍ലമെന്റ് അംഗങ്ങളെ വോട്ടെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. മറ്റു ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും വ്യത്യസ്തമായി നിയുക്ത അംഗങ്ങളേക്കാള്‍ കൂടുതല്‍ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളാണ് പാര്‍ലമെന്റില്‍ ഉണ്ടാവുക. മാത്രവുമല്ല, രാജ്യത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കപ്പെട്ടതിനാല്‍ എല്ലാവരും സ്വതന്ത്രരായാണ് മത്സരിക്കുന്നത്.
കോവിഡിനെത്തുടര്‍ന്ന് ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, സൂം, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെയാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തിയത്. അഴിമതി, കടത്തിന്റെ പ്രതിസന്ധി, വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണം എന്നിവയാണ് തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങള്‍. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപ്പെടുത്തിയത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടക്കുന്നത്.