കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് പൗരാവലി സംഘടിപ്പിച്ച പ്രതിഷേധ ബഹുജന റാലി ചരിത്രം കുറിച്ചു. ജനലക്ഷങ്ങള്‍ പങ്കെടുത്ത പടുകൂറ്റന്‍ റാലി കേരളത്തില്‍ നടന്ന ഏറ്റവും ജനപങ്കാളിത്തം നിറഞ്ഞ റാലികളില്‍ ഒന്നായി മാറി. വെള്ളിയാഴ്ച വൈകീട്ട് നാല് മണിക്ക് കടപ്പുറത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്നും ആരംഭിച്ച റാലി വൈകീട്ട് ആറ് മണിയോടെ സമാപന വേദിയായ മുതലക്കുളം മൈതാനിയിലെത്തിയത്. എന്നാല്‍, മുതലക്കുളം മൈതാനിയില്‍ അവസാനിക്കുമ്പോഴും റാലിയുടെ മറുതല കടപ്പുറത്ത് തന്നെയായിരുന്നു. വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സാമൂഹിക, സാംസ്‌കാരികരംഗത്തെ പ്രമുഖരും വിദ്യാര്‍ത്ഥികളും തൊഴിലാളികളും സ്ത്രീകളും റാലിയില്‍ അണിനിരന്നു.
സമാപനവേദിയില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എഴുത്തുകാരായ യു എ ഖാദര്‍, കെ പി രാമനുണ്ണി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഡോ.ഖദീജ മുംതാസ്, യു കെ കുമാരന്‍, കെ ഇ എന്‍ കുഞ്ഞഹമ്മദ്, നടന്‍ മാമുക്കോയ തുടങ്ങിയവരും എംപിമാരായ എം കെ രാഘവന്‍, എം പി വീരേന്ദ്രകുമാര്‍, ബിനോയ് വിശ്വം, എളമരം കരീം, പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, എ പ്രദീപ്കുമാര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, ഡപ്യൂട്ടി മേയര്‍ മീര ദര്‍ശക്, രൂപതാ വികാരി ജനറല്‍ ഫാദര്‍ തോമസ് പനയ്ക്കല്‍, സുബ്രഹ്മണ്യന്‍ മൂസത്, സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍, ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദീഖ്, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, മുന്‍ എം എല്‍ എ യു സി രാമന്‍, കെ പി സി സി ജനറല്‍ സെക്രട്ടറി പി എം സുരേഷ്ബാബു, വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി റസാഖ് പാലേരി തുടങ്ങിയവര്‍ പങ്കെടുത്തു.