ദോഹ: ഇറാൻ ആണവ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്‌രിസാദെയുടെ വധത്തെ ഖത്തർ അപലപിച്ചു. നഗ്നമായ മനുഷ്യാവകാശ ലംഘനമാണെന്നായിരുന്നു ഖത്തറിന്റെ പ്രതികരണം. ഇറാൻ വിദേശകാര്യ മന്ത്രിയുമായുള്ള ശനിയാഴ്ചയിലെ ഫോൺ സംഭാഷണത്തിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി അനുശോചനം അറിയിച്ചു. ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാൻ ശ്രമങ്ങളുടെ ബുദ്ധി കേന്ദ്രം ഫഖ്‌രിസാദെയാണെന്ന് പടിഞ്ഞാറ് പണ്ടേ സംശയിച്ചിരുന്നു. എന്നാൽ അത്തരം ഒരു പ്രവർത്തനത്തിലും അദ്ദേഹം പങ്കാളിയായിരുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു.
കാറിലായിരുന്ന ഫഖ്‌രിസാദെക്ക് കിഴക്കൻ തെഹ്റാനിൽ വെച്ച് വെടിയേൽക്കുകയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. വെള്ളിയാഴ്ച ഫഖ്‌രിസാദെ മരിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഗവേഷണ-നവീകരണ സംഘടനയുടെ തലവനായിരുന്നു ഫഖ്‌രിസാദെ.