തെഹ്റാൻ: ഉന്നത നയതന്ത്രജ്ഞൻ മുഹമ്മദ് ജവാദ് ശരീഫിനെ പരസ്യമായി ശാസിച്ച് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. കഴിഞ്ഞയാഴ്ച ചോർന്ന വിവാദമായ ശബ്ദരേഖയിലെ അഭ്യന്തര അധികാര സംഘട്ടനങ്ങളെ കുറിച്ചുള്ള വിദേശകാര്യ മന്ത്രി ജവാദ് ശരീഫിന്റെ അഭിപ്രായം പ്രകടനത്തെ തുടർന്നാണിത്. മേജർ ഖാസിം സുലൈമാനിയുടെ അധികാരത്തെയും സ്വാധീനത്തെയും സംബന്ധിച്ച ജവാദ് ശരീഫിന്റെ അഭിപ്രായം കേട്ടപ്പോൾ ആശ്ചര്യവും ദുഃഖവും അനുഭവപ്പെട്ടതായി ആയത്തുല്ല അലി ഖാംനഈ പറഞ്ഞു.
ഈ അഭിപ്രായ പ്രകടനങ്ങൾ ഞങ്ങളുടെ ശത്രുക്കളുടെ ശത്രുതാപരമായ സംഭാഷണങ്ങളുടെ ആവർത്തനമാണ്. അമേരിക്ക ആവർത്തിക്കുന്ന വാചകങ്ങളാണ് -ഇറാൻ വിരുദ്ധ മാധ്യമങ്ങൾ പുറത്തുവിട്ട ശബ്ദരേഖയെ ചൂണ്ടിക്കാണിച്ച് ഖാംനഈ വ്യക്തമാക്കി. സർക്കാറിന്റെ രഹസ്യ വാചിക ചരിത്ര പദ്ധതിയുടെ ഏഴ് മണിക്കൂർ വരുന്ന ശബ്ദരേഖയുടെ മൂന്ന് മണിക്കൂറിലധികം വരുന്ന ഭാഗമാണ് സൗദി ധനസഹായമുള്ള ലണ്ടൻ ആസ്ഥാനമായ ചാനലൽ ഇറാൻ ഇന്റർനാഷനൽ സംപ്രേഷണം ചെയ്തത്.
ഐ.ആർ.ജി.സിയുടെ പുറത്തുള്ള (Islamic Revolutionary Guard Corps) ഖുദ്സ് സേനയും, 2020 ജനുവരിയിൽ ഇറാഖിൽ അമേരിക്ക ഉത്തരവിട്ട ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മേജർ ഖാസിം സുലൈമാനിയും നേതതൃത്വം നൽകിയ സൈനിക നടപടികളെയും, രാഷ്ട്രീയത്തെയും സൂചിപ്പിക്കുന്നതിനായി ‘പ്രവർത്തനരംഗം’ എന്നാണ് ശബ്ദരേഖയിൽ ജവാദ് ശരീഫ് ഉപയോഗിച്ചിരിക്കുന്നത്.
ഇറാൻ രാഷ്ട്രീയത്തിലെ തിരശ്ശീലക്ക് പിന്നിലെ തന്ത്രങ്ങളെ കുറിച്ചുള്ള വിദേശകാര്യ മന്ത്രി ജവാദ് ശരീഫിന്റെ കൃത്യമായ സംഭാഷണം ജൂണിൽ നടക്കാനിരിക്കുന്ന പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തമായ സംവാദത്തിന് തുടക്കമിട്ടിരിക്കുകയാണ്.