“മനുഷ്യന് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹം ഖുര്‍ആനാണ്. പക്ഷെ ആ അനുഗ്രഹം മനസ്സിലാക്കുന്നതില്‍ മാനവിക സമൂഹം പരാജയപ്പെടുന്നു എന്നതാണ് വര്‍ത്തമാന ദുരന്തം”. ജമാഅത്തെ ഇസ്ലാമി സംസ്ഥാന അടിസ്ഥാനത്തില്‍ ചാവക്കാട് വെച്ച് നടത്തിയ ഖുര്‍ആന്‍ സമ്മേളനവും അവാര്‍ഡ് ദാനവും ഉദ്ഘാടനം ചെയ്തു കൊണ്ട് എം ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ഖുര്‍ആന്‍ ആരുടേയും കുത്തകയല്ല. എല്ലാവരുടെതുമാണ്. ഖുര്‍ആനും വിശ്വാസികളും ലോകത്ത് തെറ്റിദ്ധരിപ്പിക്കപെട്ട് കൊണ്ടിരിക്കുന്ന കാലത്ത് ഖുര്‍ആനിന്റെ യഥാര്‍ത്ഥ വാക്താക്കളാകുക എന്നതാണ് വിശ്വാസി സമൂഹത്തിനു ചെയ്യാനുള്ളത്. പൗരത്വ നിയമം മനുഷ്യരെ വിഭജിക്കുന്ന കാലത്ത് അല്ലാഹുവിന്റെ കുടുംബം എന്ന അവസ്ഥയിലേക്ക് നമുക്ക് മാറാന്‍ ഖുര്‍ആനിന്റെ പഠനം ഉപകരിക്കും. ഖുര്‍ആന്‍ പഠനത്തിനു സ്ത്രീകള്‍ കൂടുതല്‍ രംഗത്ത് വരുന്നു എന്നതു പ്രതീക്ഷ നല്‍കുന്നു. സ്ത്രീകളിലൂടെ കുടുംബത്തിന്റെ തന്നെ സംസ്കരണമാണ് നടക്കുക” അദ്ദേഹം സദസ്സിനെ ഉണര്‍ത്തി.
ജമാഅത്തെ ഇസ്ലാമി കേരള ശൂറ അംഗം യൂസഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തി. ലോകത്ത് ഖുര്‍ആന്‍ സാധിച്ച വിപ്ലവം പോലെ മറ്റൊരു മാറ്റവും ചരിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയില്ല. ഖുർആൻ മനുഷ്യത്വത്തിന്റെ ഭരണഘടനയാണെന്നും അദ്ദേഹം ഉണര്‍ത്തി. ജംഇയ്യതുല്‍ ഉലമ കേരള സിക്രട്ടറി ശംസുദ്ധീന്‍ ഖാസിമി സദസ്സിനെ അഭിസംബോധന ചെയ്തു. “ഖുര്‍ആന്‍ പാരായണം എന്നത് കേവല വായന മാത്രമല്ല അത് ഖുര്‍ആനിലൂടെയുള്ള ഒരു യാത്രയാകുമ്പോള്‍ മാത്രമേ ഖുര്‍ആന്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥവും വ്യാപ്തിയും നമുക്ക് മനസ്സിലാവൂ”. അദ്ദേഹം ഓര്‍മ്മിപ്പിച്ചു
ഖുർആനിന്റെ ആശയ ഗാംഭീര്യം മാറ്റങ്ങൾക്ക് വഴിവെക്കുന്നു. അതെ സമയം അത് മനുഷ്യ മനസ്സുകളില്‍ പലപ്പോഴും അനുരണനം തീര്‍ക്കാതെ പോകുന്നു. അത് മനസ്സുകളുടെ പരാജയമാണ് കാണിക്കുന്നത്. ഖുർആൻ സമൂഹത്തിനു നൽകിയ ആത്മവീര്യം അനീതിക്കെതിരെ നിലകൊള്ളുന്നവർക്ക് അനിവാര്യമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സിക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ ഉണര്‍ത്തി. സ്ത്രീ സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനം സാധ്യമാക്കിയത് ഖുർആനിന്റെ തത്വങ്ങളായിരുന്നുവെന്ന് റഹ്മാബി ടീച്ചർ അഭിപ്രായപ്പെട്ടു.
ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് മുനീര്‍ വരാന്തപ്പള്ളി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു. സംസ്ഥാന ഖുര്‍ആന്‍ സ്റ്റഡി പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു.