സർക്കാറിന്റെയും പോലീസിന്റെയും പിന്തുണയോടെ സംഘ്പരിവാർ ദൽഹിയിൽ നടത്തുന്ന വംശഹത്യക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും രംഗത്തുവരേണ്ടതുണ്ട്. തീർത്തും ആസൂത്രിതമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്ക് നേരെ അക്രമം അഴിച്ചു വിട്ടിരിക്കുന്നത്. ദശക്കണക്കിനാളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. മുസ്‌ലിം ആരാധനാലയങ്ങളും വീടുകളും വ്യാപകമായി അക്രമിക്കപ്പെടുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു. വീടുകളിൽ കഴിഞ്ഞുകൂടാൻ സാധിക്കാത്ത ഭീതിദമായ സാഹചര്യമാണ് തലസ്ഥാന നഗരിയിൽ നിലവിലുള്ളത്. അക്രമികൾക്ക് സഹായകമാവുന്ന സമീപനമാണ് ദൽഹി പോലീസിന്റെ ഭാഗത്ത് നിന്നുള്ളത്. ഇതിനെതിരെ രംഗത്തു വരാൻ മുഖ്യധാരാ പ്രതിപക്ഷ കക്ഷികൾ തയ്യാറാവേണ്ടതുണ്ട്. നിരപരാധികളെ വേട്ടയാടാനും അക്രമിക്കാനുമാണ് സംഘ് പരിവാർ ശ്രമിക്കുന്നത്.
സമാധാന പൂർണമായി നടക്കുന്ന പൗരത്വസമരത്തെ തെരുവിൽ നേരിട്ട് അമർച്ച ചെയ്യാനാണ് കേന്ദ്ര സർക്കാരിന്റെയും ആർ.എസ്. എസിന്റെയും ശ്രമം. ഇതൊരിക്കലും വിജയിക്കില്ല. പൂർവാധികം ശക്തിയോടെ സമരം മുന്നോട്ട് പോകും. ഡൽഹിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത ബി ജെ പി നേതാവ് കപിൽ മിശ്രയ്ക്കെതിരെ കേസെടുക്കാൻ സർക്കാർ സന്നദ്ധമാവണം. ദൽഹി മോഡൽ അക്രമങ്ങൾ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ആർ. എസ്.എസ് നീക്കത്തിനെതിരെ സർക്കാറുകളും മതേതര സമൂഹവും ജാഗ്രത പുലർത്തണം.