ന്യൂഡല്‍ഹി: അമിതമായ ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന സമരം 16ാം ദിവസവും തുടരുന്നു. ദിവസങ്ങള്‍ പിന്നിടുമ്പോഴും സമരത്തിന് ശക്തിയാര്‍ജിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി അധ്യാപകരും ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇന്ത്യ ജെ.എന്‍.യുവിലെ കറുത്ത ദിനമാണ്. ‘[ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ അവരുടെ ബിരുദം നേടുമ്പോള്‍ മറ്റൊരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പൊലിസിന്റെ അതിക്രമത്തിനിരയായിരിക്കുകയാണ്-‘ ജെ.എന്‍.യു ടീച്ചേര്‍സ് അസോസിയേഷന്‍ (JNUTA) പ്രസിഡന്റ് ഡി.കെ ലോബിയാല്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ അറിയിച്ച് കഴിഞ്ഞ ദിവസം അധ്യാപക സംഘടനയുടെ നേതൃത്വത്തില്‍ ക്യാംപസില്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം ക്യാംപസില്‍ ഉപരാഷ്ട്രപതി പങ്കെടുത്ത ബിരുദദാന ചടങ്ങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുകയും കേന്ദ്രമന്ത്രിയെ തടയുകയും ചെയ്തിരുന്നു. ഫീസ് വര്‍ധന, ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം, വസ്ത്രത്തിനുള്ള നിയന്ത്രണം തുടങ്ങിയവയില്‍ കോളേജ് അധികൃതരുടെ നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.
തിങ്കളാഴ്ച ബാരിക്കേഡുകള്‍ തകര്‍ത്ത വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദ്ദിച്ചു. തുടര്‍ന്ന് പൊലിസും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായി. വിദ്യാര്‍ത്ഥികളില്‍ പലരേയും പൊലീസ് അറസ്റ്റ് ചെയ്ക് നീക്കി. ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
യൂണിവേഴ്‌സിറ്റി പുറപ്പെടുവിച്ച പുതിയ ഉത്തരവ് പിന്‍വലിക്കും വരെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനുള്ള മുറിയുടെ വാടക ഭീമമായി വര്‍ധിപ്പിച്ചിരുന്നു.
ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തുമെന്നും പുതിയ വ്യവസ്ഥകളില്‍ ആവശ്യപ്പെടുന്നു.പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. എന്നാല്‍ ചര്‍ച്ചക്ക് അധികൃതര്‍ തയാറായില്ല. എന്നാല്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും വ്യാജ ആരോപണങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നതെന്നും ചര്‍ച്ചക്ക് തയാറാണെന്നുമാണ് സര്‍വകലാശാല അധികൃതര്‍ പറയുന്നത്.