വെസ്റ്റ്ബാങ്ക്: വ്യാഴാഴ്ച അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനില്‍ ഇസ്രായേല്‍ സൈന്യം നടത്തിയത് കൂട്ടക്കുരുതി. വൃദ്ധയുള്‍പ്പെടെ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. 20ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിലേക്ക് ആംബുലന്‍സുകള്‍ എത്തുന്നതും ഇസ്രയേലി സൈന്യം തടഞ്ഞു. ജെനിനില്‍ ഫലസ്തീനി അഭയാര്‍ത്ഥികള്‍ താമസിക്കുന്ന അഭയാര്‍ത്ഥി ക്യാംപിന് നേരെയാണ് വെടിവെപ്പുണ്ടായത്. അടുത്തിടെ ഇസ്രായേല്‍ നടത്തിയ ഏറ്റവും രൂക്ഷമായ വ്യോമാക്രമണമാണിത്.
ഇസ്ലാമിക് ജിഹാദ് സായുധ സംഘത്തില്‍പെട്ട ഭീകര സ്‌ക്വാഡിനെ പിടികൂടാനാണ് തങ്ങളുടെ സൈന്യം തീവ്രവാദ വിരുദ്ധ റെയ്ഡ് നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചത്. ജെനിന്‍ അഭയാര്‍ത്ഥി ക്യാംപില്‍ അസാധാരണമാംവിധം ഭീകരമായ റെയ്ഡ് നടന്നപ്പോള്‍ ഇസ്രായേല്‍ സേനയുമായി യുദ്ധത്തിലേര്‍പ്പെട്ടതായി ഇസ്ലാമിക് ജിഹാദും സ്ഥിരീകരിച്ചു. അതേസമയം, ഇസ്രായേലിന്റെ ഭാഗത്ത് നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. അഭയാര്‍ത്ഥി ക്യാമ്പിലെ സ്ഥിതിഗതികള്‍ ഗുരുതരമായി തുടരുകയാണ്.
വെസ്റ്റ് ബാങ്കിലും അധിനിവേശ കിഴക്കന്‍ ജറുസലേമിലും ജനുവരിയില്‍ മാത്രം നടത്തിയ റെയ്ഡുകളില്‍ ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 29 ആയി. ഇതില്‍ അഞ്ച് പേര്‍ കുട്ടികളാണ്. 2022ല്‍ ഇത്തരം റെയ്ഡുകളിലായി 170-ലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്.