ഗസ്സ: ഫലസ്തീന്‍ പ്രതിഷേധക്കാരെ ഇസ്രയേല്‍ സൈന്യം ഗസ്സയില്‍ കൊലചെയ്തുകൊണ്ടിരിക്കുന്നു. ഗസ്സയില്‍ 54 പേര്‍ക്ക് പരിക്കേറ്റു. വടക്കന്‍ ഗസ്സയില്‍ 28കാരനായ അലാഅ് നിസാര്‍ ഹംദാനെ ഇസ്രയേല്‍ സൈന്യം നെഞ്ചിന് വെടിവെച്ചതായി ഗസ്സയിലെ ആരോഗ്യ മന്ത്രാലയ വക്താവ് അഷ്‌റഫ് അല്‍ഖാദിരി വെള്ളയാഴ്ച വ്യക്തമാക്കി. പരിക്കേറ്റവരില്‍ 22 പേര്‍ക്ക് വെടിയേറ്റിട്ടുണ്ട്. പ്രതിഷേധ റാലി തുടങ്ങിയതു മുതല്‍ 313 ഫലസ്തീനികള്‍ കൊലചെയ്യപ്പെടുകയും ഒരുപാട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു.
2018-ല്‍ തുടക്കം കുറിച്ച ആഴ്ചതോറുമുളള പ്രതിഷേധമായ ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണിനു’ വേണ്ടി ആയിക്കണക്കിന് ഫലസ്തീനികള്‍ വേലിക്ക് ചുറ്റും ഒരുമിച്ചുകൂടി പ്രതിഷേധിക്കുകയായിരുന്നു. കൊലയുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ സൈന്യം ഇതുവരെ ഒരു പ്രസ്താവനയും ഇറക്കിയിട്ടില്ല. ഏകദേശം 5800 ഫലസതീന്‍ പ്രതിഷേധക്കാര്‍ വേലിക്കു ചുറ്റുമായി വ്യത്യസ്ത ഭാഗങ്ങളില്‍ നിലയുറപ്പിച്ച് സൈന്യത്തിനെതിരില്‍ കല്ലെറിഞ്ഞും സ്‌ഫോടക വസ്തുക്കള്‍ പ്രയോഗിച്ചുമാണ് പ്രതിഷേധിച്ചതെന്ന് എ.എഫ്.പി ന്യൂസ് ഏജന്‍സി വ്യക്തമാക്കി. ഇസ്രയേല്‍ സൈന്യത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രതിഷേധകര്‍ ആവശ്യപ്പെടുന്നത് ഇസ്രയേല്‍ പന്ത്രണ്ട് വര്‍ഷമായി തുടരുന്ന ഉപരോധം അവസാനിപ്പിക്കണമെന്നാണ്. കൂടാതെ, 1948ല്‍ ഇസ്രയേല്‍ രാഷ്ട്രം രൂപീകരിക്കപ്പെടുന്ന സമയത്ത് നാടുകടത്തപ്പെട്ട ഫലസ്തീന്‍ കുടംബങ്ങളുടെ ചരിത്രപരമായ ഭൂമിയിലേക്ക് മടങ്ങാനുളള അവസരം ലഭ്യമാക്കണമെന്ന ആവശ്യവും ഫലസ്തീനികള്‍ ഉന്നയിക്കുന്നു.