ഗസ്സ സിറ്റി: ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും വീണ്ടും വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രായേല്‍. ഹമാസിനെ ലക്ഷ്യമിട്ട് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം ശക്തമാക്കിയത്. ഇസ്ലാമികി ജിഹാദിനെയല്ല ലക്ഷ്യമിടുന്നതെന്നും ഗസ്സ മുനമ്പ് ഭരിക്കുന്ന ഹമാസിനെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നുമാണ് ഇസ്രായേല്‍ സൈന്യം അറിയിച്ചത്. എന്നാല്‍ ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ബോംബിടുന്നത്. ഉപരോധ ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് റോക്കറ്റ് പതിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് ഇസ്രായേലിന്റെ വ്യോമാക്രമണം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഗസ്സക്കുമേല്‍ ഇസ്രായേല്‍ നരനായാട്ട് ആരംഭിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച ഇസ്രായേലും ഫലസ്തീനിലെ ഇസ്ലാമിക് ജിഹാദും തമ്മില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ആക്രമണത്തില്‍ ഇതുവരെയായി 34 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇസ്രായേലിന്റെ ഭാഗത്ത് ഒരാള്‍ക്കു പോലും പരുക്കേറ്റിട്ടില്ല. ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നത്.
ചൊവ്വാഴ്ച ഗസ്സ സിറ്റിയില്‍ നടന്ന വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ ഇസ്ലാമിക് ജിഹാദ് നേതാവ് ബഹാ അബൂ അല്‍ അത്ത കൊല്ലപ്പെട്ടിരുന്നു. വ്യോമാക്രമണത്തില്‍ നൂറിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.