ഗസ്സ സിറ്റി: കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ഇസ്രായേലിന്റെ ഫലസ്തീനു മേലുള്ള നരമേധം കൂടുതല്‍ രൂക്ഷമാകുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയും ഇസ്രായേല്‍ സൈന്യം ഗസ്സ മുനമ്പിനു നേരെ ബോംബ് വര്‍ഷവും ഷെല്ലാക്രമണവും നടത്തി. ഇതുവരെയായി 119 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്.
ഇതില്‍ 31 പേര് കുട്ടികളാണ്. 830 പേര്‍ക്കാണ് ഇതുവരെയായി പരുക്കേറ്റത്. നൂറുകണക്കിന് ഫലസ്തീന് കുടുംബങ്ങള്‍ അഭയാര്‍ത്ഥി ക്യാംപുകളിലേക്ക് മാറി. യു.എന്നിന് കീഴിലുള്ള സ്കൂളുകളിലേക്കാണ് വടക്കന്‍ ഗസ്സയിലെ ഫലസ്തീനികള്‍ രക്ഷ തേടി വീടുവിട്ടിറങ്ങിയത്.
ചെറിയ പെരുന്നാള്‍ ദിനത്തിലും ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കിയിരുന്നു. ഫലസ്തീനു നേരെയുള്ള ആക്രമണം കൂടുതല്‍ ശക്തമാക്കുമെന്ന് ഇസ്രായേല്‍ പ്രസിഡന്റ് നെതന്യാഹു അറിയിച്ചിരുന്നു. ഇതിനു പിന്നാലെ കൂടുതല്‍ ടാങ്കറുകളും സൈനികരും ഗസ്സയിലേക്കെത്തി. കൂടുതല്‍ സൈനികരെയാണ് വ്യാഴാഴ്ച ഇസ്രായേല്‍ വിന്യസിച്ചത്.
ഫലസ്തീനില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും ഇസ്രായേല്‍ ആക്രമണം അവസാനിപ്പിക്കണമെന്നും യു.എന്നും വിവിധ രാഷ്ട്രങ്ങളും നിരന്തരം ആഹ്വാനം ചെയ്തിട്ടും ആക്രമണം രൂക്ഷമാക്കുകയാണ് ഇസ്രായേല്‍.