ജറുസലം: പ്രതിഷേധം പരിമിതപ്പെടുത്തുന്ന പുതിയ നിയമത്തിന് ഇസ്രായേൽ പാർലമെന്റിൽ അംഗീകാരം ലഭിച്ചു. അഴിമതി ആരോപണം, കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ അപാകത എന്നിവ മുൻനിർത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഉയർന്ന പ്രതിഷേധത്തെ നിശബ്ദമാക്കാനാണ് പുതിയ നിയമം നടപ്പിലാക്കുന്നതിലൂടെ ഭരണകൂടം ലക്ഷ്യംവെക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു.
കൊറോണ വൈറസ് കാരണമായി പ്രത്യേക അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് അധികാരം നൽകുന്ന നിയമനിർമാണം ക്നെസറ്റിൽ ബുധനാഴ്ച രാത്രിയിലെ ചർച്ചക്ക് ശേഷം അംഗീകരിക്കുകയായിരുന്നു. വീടുകളിൽ നിന്ന് ഒരു കി.മീ കൂടുതൽ ദൂരത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനെ നിയമം വിലക്കുന്നു.
കോവിഡ്- 19 രോഗബാധ തടയുന്നതിനായാണ് ഇത്തരം നിയമങ്ങളെന്ന് ഇസ്രായേൽ ഭരണകൂടം വ്യക്തമാക്കി. സെപ്തംബർ 18ന് ഭരണകൂടം രാജ്യവ്യാപകമായി ഏർപ്പെടുത്തിയ രണ്ടാം ഘട്ട ലോക്ഡൗണിന്റെ ഭാഗമാണിത്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ജറുസലമിലെ ഔദ്യോഗിക വസതിക്ക് സമീപമുള്ള പ്രതിഷേധ പ്രകടനങ്ങൾ തടയാനാണ് ഭരണകൂടം ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് വിമർശകർ ചൂണ്ടിക്കാട്ടി.