Current Date

Search
Close this search box.
Search
Close this search box.

ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം

ഗസ്സ സിറ്റി: ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബ് വര്‍ഷിച്ചു. ശനിയാഴ്ച രാവിലെയാണ് ഗസ്സയില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ഗസ്സയില്‍ നിന്നും ഇസ്രായേലിലേക്ക് തീ ബലൂണുകള്‍ തൊടുത്തുവിട്ടതിന്റെ പ്രതികരണമായാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ബെയ്ത് ഹനൂന്‍, ജബലിയ ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളിലാണ് ബോംബിട്ടത്. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ആര്‍ക്കും പരുക്കേറ്റതായോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തോട് ഹമാസ് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം തുടര്‍ച്ചയായി തീ പിടിപ്പിച്ച ബലൂണുകള്‍ ഗസ്സ മുനമ്പില്‍ നിന്നും ഇസ്രായേലിലേക്ക് വന്നതായും ഇതിനുള്ള മറുപടിയായാണ് റോക്കറ്റാക്രമണം നടത്തിയതെന്നും ഇസ്രായേല്‍ സൈനിക വൃത്തങ്ങള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മെയില്‍ നടന്ന 11 ദിവസത്തെ ശക്തമായ ഏറ്റുമുട്ടലുകള്‍ക്ക് ശേഷം ഇരു രാജ്യങ്ങളും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് ശേഷവും ഇരു വിഭാഗവും പരസ്പരം ഒറ്റപ്പെട്ട ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഗസ്സ അതിര്‍ത്തിയില്‍ നിന്ന് ഇസ്രായേലിലെ വയലുകളും മറ്റും ലക്ഷ്യമിട്ട് തീ കൊളുത്തിയ ബലൂണുകള്‍ ഇസ്രായേലിലേക്ക് ഇടക്കിടെ പറത്തിവിടാറുണ്ട്.

ഗാസയില്‍ ഇസ്രായേല്‍ ചില നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിന് ശേഷം ബലൂണ്‍ വിക്ഷേപണങ്ങള്‍ ഏറെക്കുറെ നിര്‍ത്തിയിരുന്നു. ഗസ്സ മുനമ്പിലെ ഉപരോധങ്ങള്‍ ഇസ്രായേല്‍ ശക്തമാക്കുമ്പോഴാണ് ബലൂണ്‍ വിക്ഷേപിക്കാറുള്ളത്.

Related Articles