തെഹ്റാൻ: യു.എസ് നയതന്ത്രപരമായ അബദ്ധം കാണിക്കരുതെന്ന മുന്നറിയിപ്പുമായി ഇറാൻ. ഐ.ആർ.ജി.സി (Iran’s Islamic Revolutionary Guard Corps) തലവൻ ജനറൽ ഖാസിം സുലൈമാനിയുടെ വധത്തെ തുടർന്ന് പ്രതികാരത്തിനായി ഇറാൻ പദ്ധതിയിട്ടുവെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഇറാനെ ഭീഷണിപ്പെടുത്തിയിരുന്നു. അതിനെ തുടർന്നാണ് ഇറാൻ യു.എസിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എസ് വ്യോമാക്രമണത്തിലാണ് ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്.
അവർ നയതന്ത്രപരമായ പുതിയ അബദ്ധം കാണിക്കില്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. നയതന്ത്രപരമായി എന്തെങ്കിലും അബദ്ധം കാണിക്കുകയാണെങ്കിൽ ഇറാന്റെ ശക്തമായ പ്രതികരണത്തിന് അവർ സാക്ഷ്യംവഹിക്കുന്നതാണ്- ഇറാൻ ഭരണകൂട വക്താവ് അലി റബീഈ ചൊവ്വാഴ്ച വാർത്താ കോൺഫറൻസിൽ വ്യക്തമാക്കി. ഇറാന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും ആക്രമണമുണ്ടാവുകയാണെങ്കിൽ ആയിരം മടങ്ങായുള്ള തിരിച്ചടിയാണ് ഉണ്ടാവുകയെന്ന് ഡൊണൾഡ് ട്രംപ് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.