ഡൽഹി: ജമാഅത്തെ ഇസ്ലാമി മുൻ സെക്രട്ടറി ജനറലും അസിസ്റ്റൻറ് അമീറുമായിരുന്ന നുസ്രത്ത് അലി സാഹിബ് നിര്യാതനായി. 65 വയസ്സായിരുന്നു. ഡൽഹിയിലെ അൽ ശിഫാ ആശുപത്രിയിൽ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. മീററ്റ് സ്വദേശിയായ നുസ്റത്ത് അലി ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര കൂടിയാലോചന സമിതി അംഗമായിരുന്നു. ആൾ ഇന്ത്യ മുസ്‍ലിം പേഴ്‍സനൽ ലോ ബോർഡ്, ആൾ ഇന്ത്യ അഖിലേന്ത്യ മുസ്‍ലിം മജ്‍ലിസെ മുശാവറ അംഗമായിരുന്നു. സൊസൈറ്റി ഫോർ ബ്രൈറ്റ് ഫ്യൂച്ചറിന്റെ പ്രസിഡന്റ്, ഹ്യൂമൻ വെൽഫെയർ ട്രസ്റ്റ് – ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ട്രസ്റ്റീ തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചു.
ഉയർന്ന ധാർമ്മിക അടിത്തറയും ബോധ്യവുമുള്ള ജനബ് നുസ്രത്ത് അലി സാഹിബ് സാമൂഹിക-രാഷ്ട്രീയ ഉൾക്കാഴ്ചയുള്ള വ്യക്തിയായിരുന്നെന്ന് ജമാഅത്തെ ഇസ്ലാമി സെക്രട്ടറി ജനറൽ ടി.ആരിഫലി അനുസ്മരിച്ചു. താഴെത്തട്ടിലുള്ള വ്യത്യസ്ത വിശ്വാസമുള്ള സമൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെയും സംഭാഷണത്തിന്റെയും പാലങ്ങൾ വികസിപ്പിക്കാൻ അദ്ദേഹം പരിശ്രമിച്ചു. പണ്ഡിതനും മികച്ച സംഘാടകനുമായിരുന്നു നുസ്രത്ത് അലി സാഹിബ് . ‘കേരളത്തോടു വളരെയടുത്ത ബന്ധം സ്ഥാപിക്കുകയും താഴേ തട്ടിലുളള പ്രവർത്തകരുമായി ബന്ധപ്പെടാനും അവരുടെ പ്രവർത്തനങ്ങൾ അടുത്തറിയാനും ഉൽസാഹിച്ചിരുന്നു. അദ്ദേഹം സംഘടനാ പര്യടനങ്ങൾക്കിടയിൽ പ്രാദേശിക ഘടകങ്ങൾ കൂടി സന്ദർശിക്കാൻ താൽപര്യപ്പെട്ടിരുന്നു. 2018 ലെ പ്രളയ കാലത്ത് കേരളത്തിന്റെ കൂടെ നിൽക്കുകയും രണ്ട് ദിവസം തുടർച്ചയായി ദുരിത ബാധിത പ്രദേശങ്ങളിലൂടെ സഞ്ചരിക്കുകയും ചെയ്തു’-ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ.അബ്ദുൽ അസീസ് പറഞ്ഞു.