2017 നും 2022 നുമിടയിൽ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടന്ന പോലീസ് കസ്റ്റഡി മരണങ്ങൾ സംബന്ധിച്ച റിപ്പോർട്ട് കേന്ദ്ര ഗവൺമെന്റ് കഴിഞ്ഞ ആഴ്ച പാർലമെന്റിനെ അറിയിക്കുകയുണ്ടായി. അതിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഗുജറാത്തിലാണത്രെ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എൺപതോളം പേരാണ് അവിടെ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ടത്. ഇതിൽ 24 മരണങ്ങൾ 2021-’22-ലും 17, 12, 13, 14 എന്നിങ്ങനെ തൊട്ട് മുൻ വർഷങ്ങളിലുമാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പോലീസ് കസ്റ്റഡിയിൽ മരിച്ചവരുടെ ആകെ എണ്ണം 669 ആണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ഫെബ്രുവരി 8 ന് കോൺഗ്രസ് എംപി ഫൂലോ ദേവി നേതം രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് പറഞ്ഞത്. എന്നാൽ, 2021-22ൽ രാജ്യത്ത് 2,544 കസ്റ്റഡി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ജൂലൈയിൽ റായ് പാർലമെന്റിനെ അറിയിച്ചിരുന്നു. അന്നത്തെ കണക്കനുസരിച്ച് ഏറ്റവും കൂടുതൽ കേസുകൾ ( 501 മരണങ്ങൾ ) റിപ്പോർട്ട് ചെയ്തത് ഉത്തർപ്രദേശിലാണ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ പറയുന്നതനുസരിച്ച്, “കസ്റ്റഡി മരണം” എന്നതിൽ പ്രതികളെ കൂടാതെ കസ്റ്റഡിയിലെടുത്ത സാക്ഷികളുടെ മരണവും ഉൾപ്പെടുന്നുണ്ട്.
ഗുജറാത്ത് കഴിഞ്ഞാൽ തൊട്ടടുത്തുള്ളത് മഹാരാഷ്ട്രയാണെന്നും സർക്കാർ ഡാറ്റയിൽ പറയുന്നു. 2017-18 മുതൽ 2021-22 വരെയുള്ള കാലയളവിൽ മഹാരാഷ്ട്രയിൽ 76 മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഉത്തർപ്രദേശ് (41), തമിഴ്നാട് (40), ബിഹാർ (38) എന്നിങ്ങനെയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. ഏറ്റവും കുറവ് സിക്കിമിലും ഗോവയിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ വിവരങ്ങൾ പ്രകാരം പോലീസ് കസ്റ്റഡിയിൽ മരിച്ച 201 പേരുടെ കുടുംബങ്ങൾക്ക് 5.8 കോടി രൂപ നഷ്ടപരിഹാരം നൽകിയതായും ആഭ്യന്തര സഹമന്ത്രി സഭയെ അറിയിച്ചു. ഒരു കേസിൽ അച്ചടക്ക നടപടിയും ഉണ്ടായിട്ടുണ്ടെത്രെ.
???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5