Current Date

Search
Close this search box.
Search
Close this search box.

ഹിന്ദുത്വ ഗായകരുടെ മുസ്ലിം വിദ്വേഷ അജണ്ട വെളിപ്പെടുത്തി ജര്‍മന്‍ മാധ്യമമായ ഡി.ബ്ലു

ന്യൂഡല്‍ഹി: ബി.ബി.സി ഡോക്യുമെന്ററിക്ക് പിന്നാലെ സംഘ്പരിവാറിന്റെ മറ്റൊരു മുസ്ലിം വിദ്വേഷ അജണ്ട വെളിപ്പെടുത്തി ജര്‍മന്‍ മാധ്യമമായ ഡി.ബ്ലു (ഡൂഷ്യെ വെല്ലെ). മുസ്ലിംകള്‍ക്കെതിരെ വ്യാപക വിദ്വേഷപ്രചാരണങ്ങള്‍ നടത്തുന്ന ഹിന്ദുത്വ പോപ് ഗായകരുടെ ആല്‍ബത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ‘ഇന്ത്യ: സൗണ്ട് ട്രാക്ക് ഓഫ് ഹേറ്റ്’ എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടത്.

മുസ്ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് കോപ്പുകൂട്ടുന്നതാണ് ഹിന്ദുത്വ പോപ് എന്നും ഇതിന്റെ വളര്‍ച്ച ഹിന്ദുത്വ ദേശീയതക്ക് സമാനമാണെന്നും വീഡിയോവില്‍ പറയുന്നുണ്ട്.

ഹിന്ദുത്വ പോപ് ഗായകരായ അയോധ്യ സ്വദേശി സന്ദീപ് ആചാര്യ, ലക്‌നൗക്കാരനായ പ്രേം കൃഷ്ണവന്‍ശി എന്നിവരുമായുള്ള അഭിമുഖവും വിഡിയോയില്‍ ഉണ്ട്.

‘ഞങ്ങളുടെ മതത്തെ ദുഷിച്ച കണ്ണോടെ കാണുന്നവരെ ഞങ്ങള്‍ വെടിവെച്ചുകൊല്ലുന്നു, ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണ്. മുസ്ലിംകള്‍ പാകിസ്താനിലേക്ക് പോകുക’ തുടങ്ങിയ മുസ്ലിംകള്‍ക്കെതിരായ വിദ്വേഷമാണ് പോപ് ഗാനത്തിലുള്ളത്. ഇതിന്റെ വീഡിയോ ആണ് ഡിബ്ലു പുറത്തുവിട്ട വീഡിയോവില്‍ ഉള്ളത്. നേരത്തെ ഇത്തരം വീഡിയോ ഇന്ത്യയില്‍ പ്രചരിച്ചിരുന്നു. രാമനവമി ദിനത്തില്‍ ഹന്ദുത്വ സംഘടനകള്‍ ഈ ഗാനങ്ങള്‍ ഘോഷയാത്രകളില്‍ ഉപയോഗിച്ചിരുന്നു. ഇത്തരം പോപ് ഗായകരുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടിരുന്നു. പതിനായിരക്കണക്കിന് പേരാണ് ഇതിനെല്ലാം കാഴ്ചക്കാരായിട്ടുള്ളത്.

ഉത്തരേന്ത്യയില്‍ സംഘ്പരിവാര്‍ ജനക്കൂട്ടത്തെ മുസ്ലിംകള്‍ക്കെതിരെ ഇളക്കിവിടാന്‍ ഇത്തരം ഗാനങ്ങള്‍ ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊഴിലില്ലാത്ത യുവാക്കള്‍ ഇത്തരം വെറുപ്പിന്റെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ ഇത്തരം വീഡിയോകള്‍ കാരണമാകുന്നെന്നും റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.

Related Articles