Current Date

Search
Close this search box.
Search
Close this search box.

സ്റ്റാന്റ് വിത്ത് ഇല്‍ഹാന്‍; ഒമറിന് പിന്തുണയുമായി ക്യാംപയിന്‍

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ട്രംപിന്റെ വംശീയാധിക്ഷേപത്തിന് ഇരയായ ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പിന്തുണയേറുന്നു. രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍,സെലിബ്രിറ്റികള്‍,ആക്റ്റിവിസ്റ്റുകള്‍ തുടങ്ങി നിരവധിയാളുകളാണ് ഇവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കഴിഞ്ഞ ദിവസങ്ങളിലായി രംഗത്തു വന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലും കോണ്‍ഗ്രസ് വനിത അംഗങ്ങള്‍ക്ക് പിന്തുണയുമായി ക്യാംപയിന്‍ വരെ നടക്കുന്നുണ്ട്. #IStandWithIlhan എന്ന ഹാഷ ടാഗ് ക്യാംപയിനാണ് ട്വിറ്ററിലും ഫേസ്ബുക്കിലും നടക്കുന്നത്.

ന്യൂയോര്‍കില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമായ അലക്സാന്‍ഡ്രിയ ഒകാഷ്യോ കോര്‍ടസ്,മിനസോട്ടയില്‍ നിന്നുള്ള ഇല്‍ഹാന്‍ ഒമര്‍,അയന്ന പ്രസ്ലി,റാഷിദ തലൈബ് എന്നിവര്‍ക്കെതിരെയാണ് ട്രംപ് നിരന്തരം വിദ്വേശ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഇവരുടെ രാജ്യത്തിന്റെ പേരിലും നിറത്തിന്റെയും മതത്തിന്റെയും പേരിലുമായിരുന്നു അധിക്ഷേപങ്ങള്‍.

തന്റെ നയങ്ങള്‍ അംഗീകരിക്കാനാവില്ലെങ്കില്‍ അവര്‍ രാജ്യം വിട്ടു പോകട്ടെയെന്നാണ് ബുധനാഴ്ചയും തെരഞ്ഞെടുപ്പ് ക്യാംപയിന്റെ ഭാഗമായുള്ള പരിപാടിക്കിടെ ട്രംപ് ആവര്‍ത്തിച്ചത്. അവളെ തിരിച്ചയക്കണമെന്നും ആരും തടയില്ലെന്നുമാണ് ഇല്‍ഹാന്‍ ഉമറിനെ ഉദ്ദേശിച്ച് ട്രംപ് പറഞ്ഞത്.

നേരത്തെ ട്വിറ്ററിലൂടെയാണ് ട്രംപ് വനിതകളെ അധിക്ഷേപിച്ചത്. ‘പുരോഗമന കോണ്‍ഗ്രസ് സ്ത്രീകള്‍ എന്നവകാശപ്പെടുന്നവര്‍ അവരുടെ രാജ്യങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. അവരുടെ രാജ്യം ഏറ്റവും വലിയ ദുരന്തവും മോശവും അഴിമതിയും ഉള്ള രാജ്യമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയതും ശക്തമായതുമായ രാഷ്ട്രമാണ് അമേരിക്ക. സര്‍ക്കാര്‍ എങ്ങിനെ പ്രവര്‍ത്തിക്കണമെന്ന് തനിക്ക് അറിയാമെന്നും ആദ്യം അവര്‍ അവരുടെ രാജ്യത്തേക്ക് തിരിച്ചുപോയി അവിടുത്തെ കുറ്റകൃത്യങ്ങളും മറ്റും പരിഹരിക്കട്ടെയെന്നുമാണ് ട്രംപ് പരിഹസിച്ചത്.

ട്രംപിന്റെ വംശീയ വിദ്വേഷങ്ങള്‍ക്കെതിരെയും മുസ്ലിം,കുടിയേറ്റ വിരുദ്ധതയെയും ചോദ്യം ചെയ്ത് നിരന്തരം രംഗത്തു വരുന്നവരാണ് ഈ കോണ്‍ഗ്രസ് വനിതകള്‍.

Related Articles