ബയ്റൂത്ത്: ലബനാൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പ്രക്ഷോഭത്തിന്റെ ഒന്നാം വാർഷികം അനുസ്മരിച്ച് പ്രതിഷേധക്കാർ തലസ്ഥാനത്ത് മാർച്ച് നടത്തി. നൂറുകണക്കിന് പേർ ബയ്റൂത്തിന്റെ ഹൃദയഭാഗത്ത് രക്തസാക്ഷി സ്ക്വയറിൽ പ്ലക്കാർഡുകളും ലബനാൻ പതാകയും ഉയർത്തി ശനിയാഴ്ച മാർച്ച് നടത്തുകയായിരുന്നു. പ്രതിഷേധ സമരങ്ങൾക്ക് ഇനിയും പൂർണാർഥത്തിലുള്ള പരിഷ്കരണം രാജ്യത്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയും, രണ്ട് മാസം മുമ്പ് നടന്ന തുറമുഖ സ്ഫോടനവും രാജ്യത്തെ കൂടുതൽ തകർച്ചയിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.
പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി സഅദ് ഹരീരി രാജിവെച്ചെങ്കിലും, രാജ്യത്തെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തിയുള്ള സർക്കാർ രൂപവത്കരിക്കുന്നതിൽ പ്രതിഷേധക്കാർ പരാജയപ്പെടുകയായിരുന്നു.