ബൈറൂത്ത്: ഹിസ്ബുല്ലയും ഇസ്രായേലും തമ്മില്‍ ഒരു മാസം നീണ്ടുനിന്ന യുദ്ധത്തിന് പതിനഞ്ച് വര്‍ഷം തികയുമ്പോള്‍ ഇരുവിഭാഗവും മറ്റൊരു യുദ്ധത്തിന് തയാറെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് നിരീക്ഷകര്‍. യുദ്ധത്തെക്കാള്‍ പ്രതരോധ നയങ്ങളായിരിക്കും കൂടുതല്‍ കൈകൊള്ളുക. എന്നാല്‍, ഹിസ്ബുല്ല മുമ്പെങ്ങുമില്ലാത്ത സൈനിക-രാഷ്ട്രീയ അധികാരം കൈവശപ്പെടുത്തിയിരിക്കുന്നു.
ഇസ്രായേലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മില്‍ യുദ്ധം ആരംഭിക്കുന്നത് 2006 ജൂലൈ 12നാണ്. അതിര്‍ത്തി പരിശോധനയില്‍ ഹിസ്ബുല്ല സംഘാടകര്‍ രണ്ട് ഇസ്രായേല്‍ സൈനികരെ പിടിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു യുദ്ധം പൊട്ടിപുറപ്പെടുന്നത്. ഇസ്രായേലുമായി തടവുകാരെ കൈമാറ്റം ചെയ്യുന്ന കരാര്‍ യാഥാര്‍ഥ്യമാക്കാനാണ് അതിലൂടെ അവര്‍ ഉദ്ദേശിച്ചിരുന്നത്. പക്ഷേ, ഇസ്രായേല്‍ സൈനികരെ തിരികെ കൊണ്ടുവരുന്നതിന് ഹിസ്ബുല്ലയോട് സൈനികമായാണ് പ്രതികരിച്ചത്.
2006 ആഗസ്റ്റ് 14ന് അവസാനിച്ച ഇസ്രായേല്‍ കര-വ്യോമ യുദ്ധത്തില്‍ 1109 ലബനാന്‍കാര്‍ കൊല്ലപ്പെടുകയും, 4000ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും, പത്ത് ലക്ഷത്തിലധികം പേര്‍ കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരില്‍ അധികവും സിവിലിയന്മാരായിരുന്നു. കൂടാതെ യുദ്ധത്തില്‍ ഏകദേശം 250 ഹിസ്ബുല്ല പോരാളികളും കൊല്ലപ്പെട്ടിരുന്നു. ഹിസ്ബുല്ലയുടെ റോക്കറ്റാക്രമണത്തില്‍ 43 ഇസ്രായേല്‍ സിവിലിയന്മാരും 12 സൈനികരും കൊല്ലപ്പെട്ടിരുന്നു.