വാഷിങ്ടണ്‍: യു.എന്നിലെ യു.എസ് അംബാസിഡറായിരുന്ന നിക്കി ഹാലിയുടെ അപ്രതീക്ഷിതമായ രാജി യു.എസില്‍ ചര്‍ച്ചയാകുന്നു. ട്രംപും നിക്കി ഹാലിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് രാജിയില്‍ കലാശിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഡിസംബര്‍ 31 വരെ ഈ പദവിയില്‍ തുടരൂവെന്നാണ് അവര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. നേരത്തെ ട്രംപിന്റെ വിമര്‍ശകയായിരുന്ന ഇവര്‍ പിന്നീട് 2017 മുതല്‍ ട്രംപിന്റെ സന്തത സഹചാരിയില്‍ ഒരാളായി മാറുകയായിരുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ വിഷയത്തില്‍ യു.എസിന്റെ നിലപാട് യു.എന്നില്‍ ഉറച്ചു നിന്ന് പോരാടിയ വ്യക്തിയായിരുന്നു ഹാലി. ട്രംപിന്റെ നിലപാട് യു.എന്നില്‍ അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിലും ഇസ്രായേലിന് അനുകൂലമായി തീരുമാനമെടുക്കുന്നതിലും മുന്‍പന്തിയിലായിരുന്നു അവര്‍.
എന്നാല്‍ റഷ്യക്കെതിരെ ഉപരോധം പ്രഖ്യാപിച്ച സമയത്ത് ഹാലി നടത്തിയ പ്രതികരണത്തിനെതിരെ ട്രംപിന്റെ അനുയായികള്‍ രംഗത്തെത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് അവര്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം രാജി വെച്ചത് 2020ലെ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാണെന്നും അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ഹാലിയും ട്രംപും നിഷേധിച്ചിട്ടുണ്ട്.