കണ്ണൂര്‍: ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇതിന്റെ പേരില്‍ ചേരിതിരിവുണ്ടാക്കാനാണ് സംഘ്പരിവാര്‍ ശ്രമെമന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സി പി എം പിണറായി ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഹലാല്‍ എന്നാല്‍ കഴിക്കാന്‍ പറ്റുന്ന നല്ല ഭക്ഷണം എന്നാണ് അര്‍ത്ഥം. ഹലാല്‍ വിവാദം ന്യൂനപക്ഷങ്ങളെ ആക്രമിക്കാന്‍ വേണ്ടിയാണ് ഉപയോഗിക്കുന്നത്. പാര്‍ലമെന്റിലെ ഭക്ഷണത്തിലും ഹലാല്‍ മുദ്രയുണ്ട്. വര്‍ഗീയതയെ വര്‍ഗീയത കൊണ്ട് നേരിടാനാകില്ലെന്നും പിണറായി പറഞ്ഞു. ആദ്യമായാണ് ഹലാല്‍ വിവാദത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
ഇന്ത്യയുടെ സംസ്‌കാരത്തെ ഹിന്ദുത്വ അജണ്ടയ്ക്ക് കീഴ്‌പ്പെടുത്തുകയാണ്. പൗരത്വ നിയമ ഭേദഗതിയിലൂടെ മുസ്ലീം സമുദായത്തെ ഇന്ത്യയില്‍ നിന്ന് അന്യമാക്കുന്ന നിലപാട് കൈക്കൊണ്ടു. ഗോവധ നിരോധനത്തിന്റെ പേര് പറഞ്ഞ് രാജ്യത്ത് പ്രശ്‌നം സൃഷ്ടിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും അത്തരത്തിലുള്ള ശ്രമം കേരളത്തിലും നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേത്തു.
ലക്ഷദ്വീപിന് മുകളിലും സംഘപരിവാറിന്റെ ബുള്‍ഡോസര്‍ ഉരുളാന്‍ തുടങ്ങിയിരിക്കുന്നു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരേ നയമാണ്. ഏത് വര്‍ഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോര്‍പറേറ്റുകളുടെ താല്‍പര്യം അനുസരിച്ച് ഭരണം നടത്തുന്നു. വര്‍ഗീയത ഇല്ലാതാക്കാന്‍ വ്യക്തമായ നിലപാട് വേണമെന്നും ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0