മക്ക: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജിന് ജൂലൈ 29ന് തുടക്കമാകുമെന്ന് സൗദി അധികൃതര്‍ അറിയിച്ചു. കോവിഡ് 19 പകര്‍ച്ചവ്യാധിയെത്തുടര്‍ന്ന് ആയിരം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കുക. ഹജ്ജ് ആരംഭിക്കുന്നതിന് മുന്‍പും ശേഷവും തീര്‍ത്ഥാടകര്‍ എല്ലാം ക്വാറന്റൈനില്‍ കഴിയുകയും വേണം. ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമം 30ന് വ്യാഴാഴ്ചയാണ്. സൗദിയിലെ എവിടെയും മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ രാജ്യത്ത് ബലി പെരുന്നാള്‍ 31ന് വെള്ളിയാഴ്ചയാകുമെന്ന് കഴിഞ്ഞ ദിവസം സൗദി അധികൃതര്‍ അറിയിച്ചിരുന്നു. ചന്ദ്രമാസ കലണ്ടര്‍ അനുസരിച്ചാണ് ഹജ്ജിന്റെ ദിവസങ്ങള്‍ തീരുമാനിക്കാറുള്ളത്.
സാധാരണ രീതിയില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നായി 25 ലക്ഷം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിനായി മക്കയിലെത്തിച്ചേരാറുള്ളത്.
ഹജ്ജ് കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം നല്‍കുന്നത്. സാമൂഹ്യ അകലം പാലിച്ച് പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകും ഹജ്ജ് കര്‍മങ്ങള്‍ നടത്തുക. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത്. ര
നിയന്ത്രണങ്ങളോടെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന അവസാന ഘട്ട മിനുക്കു പണികളിലാണ് മക്കയും മദീനയും ഹറം പരിസരവും. സാധാരണ നിലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന മേഖലകളെല്ലാം ഇപ്പോള്‍ ശൂന്യമാണ്. സൗദിയുടെ സമ്പദ് വ്യവസ്ഥയെയും ഇത് സാരമായി ബാധിക്കും. മക്കയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിന, മുസ്ദലിഫ, അറഫാത് എന്നിവിടങ്ങളില്‍ ഹജ്ജിനുള്ള പ്രത്യേക അനുമതി ഇല്ലാത്തവര്‍ക്ക് പ്രവേശനമില്ല. നിയമലംഘകര്‍ക്ക് കടുത്ത പിഴയും ഈടാക്കുന്നുണ്ട്.