മക്ക: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി കുറച്ച് നടത്തുന്ന ഹജ്ജ് കര്‍മ്മങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. സൗദിയില്‍ താമസിക്കുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരം നല്‍കുന്നത്. സാമൂഹ്യ അകലം പാലിച്ച് പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചാകും 2020ലെ ഹജ്ജ് കര്‍മങ്ങള്‍ നടത്തുക. ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ഹജ്ജ് തീര്‍ത്ഥാടനം നടത്തുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നായി രണ്ടര ദശലക്ഷത്തിലധികം ആളുകളാണ് എല്ലാ വര്‍ഷവും വിശുദ്ധ ഹജ്ജിനായി ഒത്തുചേരാറുള്ളത്.
നിയന്ത്രണങ്ങളോടെ ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന അവസാന ഘട്ട മിനുക്കു പണികളിലാണ് മക്കയും മദീനയും ഹറം പരിസരവും. സാധാരണ നിലയില്‍ വലിയ തിരക്ക് അനുഭവപ്പെടുന്ന മേഖലകളെല്ലാം ഇപ്പോള്‍ ശൂന്യമാണ്.
സൗദിയുടെ സമ്പദ് വ്യവസ്ഥയെയും ഇത് സാരമായി ബാധിക്കും. ഹജ്ജ് കര്‍മ്മങ്ങള്‍ ആരംഭിക്കാന്‍ വെറും രണ്ടാച്ചാഴ്ച്ച മാത്രം ബാക്കി നില്‍ക്കെ നാളെ മുതല്‍ മക്കയിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിന, മുസ്ദലിഫ, അറഫാത് എന്നിവിടങ്ങളില്‍ ഹജ്ജിനുള്ള പ്രത്യേക അനുമതി ഇല്ലാത്തവര്‍ക്ക് പ്രവേശനമുണ്ടാകില്ല. നിയമലംഘകര്‍ക്ക് കടുത്ത പിഴയും ഈടാക്കുന്നുണ്ട്.