ഡല്‍ഹി: സഹപ്രവര്‍ത്തകരില്‍ നിന്നും ഭീകരമായ മാനസിക സമ്മര്‍ദ്ദം നേരിടുന്നതിനാല്‍ തനിക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്യാന്‍വാപി മസ്ജിദിനെതിരായ കേസിലെ പ്രധാന അന്യായക്കാരി. ഇക്കാര്യമാവശ്യപ്പെട്ട് പ്രസിഡന്റ് ദ്രൗപതി മുര്‍മുവിന് കത്തയച്ചിരിക്കുകയാണ് രാഖി സിങ്. സഹ ഹര്‍ജിക്കാരില്‍ നിന്നും മാനസിക പീഢനം താങ്ങാനാകുന്നില്ലെന്നും അതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മുസ്ലിം പള്ളിയായ ഗ്യാന്‍വാപി മസ്ജിദില്‍ എല്ലാ ദിവസവും ഹിന്ദുക്കള്‍ പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടാണ് സിങ് കോടതിയെ സമീപിച്ചിരുന്നത്. തന്റെ കൂടെ ഹരജി നല്‍കിയ നാല് ഹരജിക്കാരും അവരുടെ അഭിഭാഷകരും തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കേസില്‍ എന്റെ കൂട്ടാളികളായ ലക്ഷ്മി ദേവി, സീതാ സാഹു, മഞ്ജു വ്യാസ്, രേഖാ പഥക്, (മുതിര്‍ന്ന) അഭിഭാഷകന്‍ ഹരിശങ്കര്‍ ജെയിന്‍, അദ്ദേഹത്തിന്റെ മകനായ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ എന്നിവരും അവരുടെ ഏതാനും സഹപ്രവര്‍ത്തകരും എനിക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. എന്നെ കൂടാതെ എന്റെ അമ്മാവനും അമ്മായിയുമായ ജിതേന്ദ്ര സിംഗ് വിസനും കിരണ്‍ സിംഗിനുമെതിരെയെല്ലാം 2022 മെയ് മാസത്തില്‍ അപകീര്‍ത്തി നടത്തി” രാഖി സിംഗ് കത്തില്‍ എഴുതി.
താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് അവര്‍ ഒരു കിംവദന്തി പ്രചരിപ്പിച്ചു, അതേസമയം ”അത്തരമൊരു പ്രസ്താവനയോ വിവരമോ എന്റെ ഭാഗത്ത് നിന്ന് പുറപ്പെടുവിച്ചിട്ടില്ല. മാത്രമല്ല, പ്രസ്തുത കേസില്‍ എനിക്ക് വേണ്ടി വാദിക്കുന്ന എന്റെ അമ്മാവന്‍ ജിതേന്ദ്ര സിംഗ് അത്തരം വിവരങ്ങളൊന്നും നല്‍കിയിട്ടില്ല. ഇങ്ങനെ, രാജ്യത്തുടനീളം ഞങ്ങളെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ച്, എനിക്കും എന്റെ കുടുംബത്തിനുമെതിരെ ഹിന്ദു സമൂഹം മുഴുവനും ഉയിര്‍ത്തെഴുന്നേറ്റു, അതിനാല്‍ ഞാനും അമ്മാവന്റെ മുഴുവന്‍ കുടുംബവും വളരെയധികം മാനസിക സമ്മര്‍ദ്ദത്തിലായി.’ സിങ് കൂട്ടിച്ചേര്‍ത്തു.
2021 ഓഗസ്റ്റിലാണ് സിംഗും മറ്റ് നാല് ഹിന്ദു സ്ത്രീകളും ഗ്യാന്‍വാപി പള്ളി സമുച്ചയത്തിലെ മാ ശൃംഗര്‍ ഗൗരി സ്ഥലത്ത് ആരാധന നടത്താനുള്ള അവകാശം ആവശ്യപ്പെട്ട് വാരണാസി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേസ് വാരാണസി ജില്ലാ കോടതിയുടെ പരിഗണനയിലാണുള്ളത്. ഹിന്ദുത്വ സംഘടനകള്‍ തകര്‍ത്ത ബാബറി മസ്ജിദിന് ശേഷം സംഘ്പരിവാര്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്യാന്‍വാപി മസ്ജിദിനെ ലക്ഷ്യമിട്ടിരിക്കുകയാണ്.