റിയാദ്: ജമാല്‍ ഖഷോഗി അപകടകാരിയായ ‘ഇസ്ലാമിസ്റ്റ്്’ ആയിരുന്നെന്നു സൗദി ഭരണകൂടം. ഇക്കാര്യം സൗദി അമേരിക്കയെ അറിയിച്ചു എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരോധിച്ച ഇഖ്വാനുല്‍ മുസ്ലിമൂന്‍ എന്ന സംഘടനയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു എന്നും സൗദി ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം അദ്ദേഹത്തിന്റെ കുടുംബം നിഷേധിച്ചിട്ടുണ്ട്.
യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകന്‍ ജരദ് കുഷ്‌നറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഖഷോഗി മുസ്ലീം ബ്രദര്‍ഹുഡിലെ അംഗമായിരുന്നു എന്ന് പറഞ്ഞത് എന്നാണ് ബി ബി സി റിപ്പോര്‍ട്ട്് ചെയ്യുന്നത്. അദ്ദേഹത്തിന്റെ തിരോധാനത്തിനു ഒരാഴ്ച കഴിഞ്ഞാണ് ഈ സംഭാഷണം നടന്നത് എന്നും റിപ്പോര്‍ട്ടിലുണ്ട്.
ഖഷോഗി വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ പലതും സഊദിയുമായുള്ള ബന്ധത്തില്‍ അകല്‍ച്ച പാലിച്ചിട്ടുണ്ട്. മനുഷ്യാവകാശ വിഷയങ്ങളില്‍ മറ്റു രാജ്യങ്ങളെ എന്നും മുള്‍മുനയില്‍ നിര്‍ത്തുന്ന അമേരിക്ക പക്ഷെ ഈ കാര്യത്തില്‍ നനഞ്ഞ നിലപാടാണ് സ്വീകരിക്കുന്നത്. വിഷയത്തില്‍ ഇടപെട്ട വ്യക്തികള്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തും എന്ന് പറയുമ്പോഴും സഊദിയുമായി നല്ല ബന്ധം കാത്തു സൂക്ഷിക്കും എന്നവര്‍ ഉറപ്പിച്ചു പറയുന്നു. അമേരിക്കന്‍ ആയുധ ഇടപാടില്‍ വലിയ കക്ഷിയായ സഊദിയയെ പിണക്കുക എന്നത് നല്ല കാര്യമായി അവര്‍ കാണുന്നില്ല. അതെ സമയം അവിടുത്തെ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ പൂര്‍ണമായി സര്‍ക്കാര്‍ വിരുദ്ധ പക്ഷത്താണ്. അതേസമയം, ഖഷോഗിക്കു ഏതെങ്കിലും ഇസ്ലാമിക സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു എന്ന്് ഇതുവരെ ആരും ഉന്നയിച്ചിട്ടില്ല.