വാഷിങ്ടണ്‍: ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കയുടെ ഇടപെടലിന് തുടക്കം കുറിച്ച അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (94) അന്തരിച്ചു. അമേരിക്കയുടെ 41-ാമത്തെ പ്രസിഡന്റായിരുന്നു. പാര്‍കിന്‍സണ്‍സ് രോഗം ബാധിച്ച് ദാര്‍ഘനാളായി വീല്‍ചെയറിലായിരുന്നു. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്തും മകനും മുന്‍ പ്രസിന്റുമായിരുന്ന ജോര്‍ജ് ബുഷ് ജൂനിയറും ചേര്‍ന്നാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ജോര്‍ജ് ബുഷ് സീനിയര്‍ എന്ന പേരിലാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.
പശ്ചിമേഷ്യ ഇന്ന് അനുഭവിക്കുന്ന യുദ്ധക്കെടുതികള്‍ക്ക് പിന്നില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു. ഇറാഖിനെ ആക്രമിക്കാന്‍ ഉത്തരവിട്ടതോടെയാണ് പശ്ചിമേഷ്യയില്‍ അസമാധാനം ഉടലെടുത്തതും ഐ.എസ് എന്ന ഭീകര സംഘടനയുടെ പിറവിയിലേക്ക് നയിച്ചതുമെല്ലാം അദ്ദേഹത്തിന്റെ ഒറ്റ തീരുമാനം മാത്രമാണ്. നിരപരാധികളായ ലക്ഷക്കണിക്കിന് കുട്ടികളെയടക്കം കൊന്നുതള്ളിയതിന്റെ ഉത്തരവാദിത്വം അവസാനമായി വന്നു ചേരുക ബുഷിന്റെ ചുമലില്‍ തന്നെയാണ്. പശ്ചിമേഷ്യന്‍ ജനത ഇന്ന് അനുഭവിക്കുന്ന ദുരിതത്തിനും അസ്ഥിരതക്കുമെല്ലാം വിത്തു പാകിയ അമേരിക്കയുടെ പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ് സീനിയര്‍ എന്നറിയപ്പെട്ട ഇദ്ദേഹം.
റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗമായ ഇദ്ദേഹം 1989 മുതല്‍ 1993 മുതല്‍ വരെ ഒരു ടേം മാത്രമാണ് പ്രസിഡന്റ് പദവിയിലിരുന്നത്. 1981 മുതല്‍ 1989 വരെ വൈസ് പ്രസിഡന്റായിരുന്നു. മകന്‍ ജോര്‍ജ് ഡബ്ല്യു ബുഷ് പിന്നീട് 44ാമത്തെ പ്രസിഡന്റായി. സോവിയറ്റ് യൂണിയന്റെ പതനത്തിനു ശേഷം ലോകത്തെ ഒന്നാം നമ്പര്‍ ശക്തിയായി വളര്‍ത്തുന്നതില്‍ ഇദ്ദേഹം മുഖ്യ പങ്കു വഹിച്ചു. രണ്ടാം ലോകമഹായുദ്ധത്തില്‍ അമേരിക്കന്‍ വ്യോമസേനയുടെ വൈമാനികനായിരുന്നു. 40ാം വയസ്സില്‍ കോടീശ്വരനായി മാറി. സദ്ദാം ഹുസൈനെതിരെ ലോകത്തെ വന്‍ ശക്തികളെ ഒരുമിച്ചു ചേര്‍ത്ത് യുദ്ധ മുന്നണി രൂപീകരിക്കുന്നതിലും ഗള്‍ഫ് യുദ്ധത്തില്‍ സദ്ദാമിനെ തുരത്തുന്നതിലും മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമായിരുന്നു.