റിയാദ്: സൗദിയിൽ തടവിലാക്കപ്പെട്ട വനിതാ മനുഷ്യാവകാശ പ്രവർത്തകരെ വിട്ടയക്കുന്നതിന് ജി20 വെർച്വൽ ഉച്ചകോടിയിൽ സൗദിയോട് ജി20 അംഗങ്ങൾ ആവശ്യപ്പെടണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ. സൗദി അറേബ്യയാണ് ജി20 ഉച്ചകോടിക്ക് അതിഥേയത്വം വഹിക്കുന്നത്. രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്നവർ തടവിലാക്കപ്പെടുകയോ വിചാരണ നേരിടുകയോ ചെയ്യുന്നുവെന്ന് യു.കെ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റർനാഷനൽ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. സ്ത്രീ ശാക്തീകരണമെന്നത് ജി20 ഉച്ചകോടി അജണ്ടയിലെ വിഷയവുമാണ്.
ലുജൈൻ അൽഹദലൂൽ, നസീമ അസ്സാദ, സമർ ബദവി, നൗഫ് അബ്ദുൽ അസീസ്, മിയാ അസ്സഹറാനി തുടങ്ങിയ വനിതാ പ്രവർത്തകരെ വിട്ടയക്കാൻ സൗദിയോട് ജി20 അംഗങ്ങൾ ആവശ്യപ്പെടണമെന്നാണ് മനുഷ്യാവകാശ സംഘടന ആഹ്വാനം നൽകിയിരിക്കുന്നത്. സൗദിയിൽ സ്ത്രീകൾ വാഹനമോടിക്കുന്നതിലെ വിലക്ക് നീക്കുന്നതിന് തൊട്ടുമുമ്പ് 2018ലാണ് ഇവർ അറസ്റ്റിലാകുന്നത്.