Current Date

Search
Close this search box.
Search
Close this search box.

ഫ്രാന്‍സ് പ്രസിഡന്റ് ഇറാഖില്‍; സുരക്ഷ,സാമ്പത്തിക മേഖലയില്‍ ചര്‍ച്ച

ബാഗ്ദാദ്: ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ആദ്യമായി ഇറാഖിലെത്തി. കഴിഞ്ഞ മേയില്‍ ഇറാഖില്‍ മുസ്തഫ അല്‍ ഖാദിമിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം രാജ്യം സന്ദര്‍ശിക്കുന്ന ആദ്യ വിദേശ രാഷ്ട്ര തലവന്‍ കൂടിയാണ് മാക്രോണ്‍. ബുധനാഴ്ച ബാഗ്ദാദിലെത്തിയ മാക്രോണ്‍ ഉന്നത നേതാക്കളുമായി വിവിധ കൂടിക്കാഴ്ചയകള്‍ നടത്തും.

പ്രധാനമന്ത്രി അല്‍ ഖാദിമിയുമായും പ്രസിഡന്റ് ബര്‍ഹാം സാലിഹുമായി മാക്രോണ്‍ വെവ്വേറെ കൂടിക്കാഴ്ച നടത്തും. സാമ്പത്തിക പ്രതിസന്ധിയും കോവിഡ് പ്രതിസന്ധിയും മൂലം ഇറാഖിലെ രാഷ്ട്രീയ-സമ്പദ് വ്യവസ്ഥ വലിയ സമ്മര്‍ദ്ദം നേരിടുന്ന വേളയിലാണ് മാക്രോണിന്റെ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്.

ഒരു മാസത്തിനുള്ളില്‍ ഫ്രഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ മൂന്നാമത്തെ സന്ദര്‍ശനമാണിതെന്നതിനാല്‍ വലിയ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് മാക്രോണിന്റെ സന്ദര്‍ശനം. സുരക്ഷ,സാമ്പത്തിക മേഖലയിലുള്ള സഹകരണത്തിനും ഇരു രാജ്യങ്ങളും തമ്മില്‍ സുപ്രധാന കരാറില്‍ ഏര്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

ഇറാഖിലെ പരമാധികാര പ്രക്രിയയെ പിന്തുണക്കുന്നതിനായി ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് ഇറാഖ് സന്ദര്‍ശിക്കുന്നതെന്ന് ചൊവ്വാഴ്ച മാക്രോണ്‍ പറഞ്ഞിരുന്നു. ഐ.എസിനെതിരായുള്ള പോരാട്ടത്തില്‍ ഇറാഖ് വളരെയധികം പ്രയാസപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles