Current Date

Search
Close this search box.
Search
Close this search box.

പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ വിലക്ക് ഫിഫ നീക്കി

ലാഹോര്‍: പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ഫിഫ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. മൂന്നാം കക്ഷിയുടെ അനാവശ്യ ഇടപെടല്‍ മൂലമാണ് നേരത്തെ പാകിസ്താന്‍ ഫുട്‌ബോള്‍ ഫെഡറേഷന് (പി.എഫ്.എഫ്) ഫിഫ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. അഷ്ഫാഖ് ഹുസൈന്‍ ഷായുടെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ഉദ്യോഗസ്ഥരെ 2018-ല്‍ പാക് സുപ്രീം കോടതി പി.എഫ്.എഫ് പ്രവര്‍ത്തിപ്പിക്കാനായി തിരഞ്ഞെടുത്തെങ്കിലും ഫിഫയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഇവര്‍ ആസ്ഥാനം ഏറ്റെടുത്തത്.

ഹാറൂണ്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള ഫിഫയുടെ നോര്‍മലൈസേഷന്‍ കമ്മിറ്റി (എന്‍.സി)യില്‍ നിന്നാണ് അവര്‍ സ്വയം നിയന്ത്രണം പിടിച്ചെടുത്തിരുന്നത്. ചുമതലയേറ്റ് 18 മാസമായിട്ടും സമിതി തിരഞ്ഞെടുപ്പ് നടത്തിയിട്ടില്ലെന്ന് ഹുസൈന്‍ ഷാ പറഞ്ഞു.

‘ശത്രുതാപരമായ ഏറ്റെടുക്കല്‍’ കാരണമാണ് ഫിഫ പി.എഫ്.എഫിനെ സസ്‌പെന്‍ഡ് ചെയ്തതെന്നും ഇപ്പോള്‍ ഫെഡറേഷന്റെ പൂര്‍ണ നിയന്ത്രണം കമ്മിറ്റി തിരിച്ചുപിടിച്ചുവെന്നും അതിന്റെ സാമ്പത്തികം കൈകാര്യം ചെയ്യാനുള്ള അവസ്ഥയിലാണെന്നും ഫിഫ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. മൂന്നാം കക്ഷിയുടെ ഇടപെടല്‍ വീണ്ടും ഉണ്ടായാല്‍ പാക്കിസ്ഥാന് സസ്പെന്‍ഷന്‍ നേരിടേണ്ടിവരുമെന്ന് ഫിഫ അറിയിച്ചു.

Related Articles