ഗസ്സ സിറ്റി: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ അതോറിറ്റി (PA) സർക്കാറിനെ നിയന്ത്രിക്കുന്ന ഫത്ഹ് പാർട്ടി തുർക്കി തലസ്ഥാനമായ അങ്കാറയിൽ ഹമാസ് പ്രതിനിധി സംഘങ്ങളുമായി ചൊവ്വാഴ്ച കൂടികാഴ്ച നടത്തും. ഈ മാസത്തിന്റെ തുടക്കത്തിൽ ഇരുവിഭാഗങ്ങളുടെയും നേതാക്കൾ തമ്മിൽ കൂടികാഴ്ച നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് അങ്കാറയിലെ കൂടികാഴ്ച. ഫത്ഹിന്റെ അട്ടിമറിക്ക് ശേഷം, 2007ൽ ഗസ്സ മുനമ്പിലെ നിയന്ത്രണം ഹമാസ് ഏറ്റെടുത്തത് മുതലുള്ള ആഭ്യന്തര ഭിന്നത അവസാനിപ്പിക്കുന്നതിനാണ് ഇരുവിഭാഗങ്ങളും ചർച്ച നടത്തുന്നത്.
ഫലസ്തീനികൾ നേരിടുന്ന വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിന് ഇരുവിഭാഗങ്ങൾക്കുമിടയിലെ നയതന്ത്രപരമായ പരോഗതിയെ സംബന്ധിച്ചും ചർച്ച നടക്കും. ഡൊണൾഡ് ട്രംപിന്റെ പശ്ചിമേഷ്യൻ പദ്ധതിയും, ഈയിടെ യു.എ.ഇയും ബഹ്റൈനും ഇസ്രായേലുമായുണ്ടാക്കിയ നയതന്ത്രബന്ധവും പ്രത്യേക ചർച്ചവിഷയമായിരിക്കും. പ്രതിനിധി സംഘങ്ങളെ അയക്കുന്ന കാര്യം ഔദ്യോഗിക ട്വിറ്റർ എക്കൗണ്ടിലാണ് ഫത്ഹ് അറിയിച്ചത്.