ഗസ്സ സിറ്റി: കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യം ഏകപക്ഷീയമായി നടത്തിയ കൊലപാതകത്തിനെതിരെ പ്രതിഷേധം വ്യാപകമാവുന്നു. സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഇസ്രായേല്‍ സൈന്യം നടത്തിയത് യുദ്ധക്കുറ്റമാണെന്നും യൂറോപ്യന്‍ യൂണിയന്‍ പറഞ്ഞു.
അന്താരാഷ്ട്ര നിയമത്തിനു കീഴില്‍ കുട്ടികള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണെന്നും ഇസ്രായേല്‍ സുരക്ഷാ സേനയുടെ മാരകശക്തി ഉപയോഗിച്ച് നടത്തുന്ന ആക്രമണത്തിന് എത്ര ഫലസ്തീന്‍ കുട്ടികളാണ് വിധേയരാകുന്നതെന്നും ഫലസ്തീനിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ചോദിച്ചു. ശനിയാഴ്ച ട്വിറ്ററിലൂടെയാണ് സംഘം പ്രസ്താവന പുറത്തിറക്കിയത്.
അലി അബു ആല്‍യ എന്ന 14കാരനെയാണ് വെള്ളിയാഴ്ച ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവെച്ചുകൊന്നത്. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ റാമല്ലയില്‍ വെച്ച് വെള്ളിയാഴ്ച വൈകീട്ടായിരുന്നു ഇസ്രായേല്‍ സൈന്യവുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. അലി അബുവിന്റെ ജന്മ നാടായ അല്‍ മുഖയ്യിറില്‍ ഇസ്രായേല്‍ പുതുതായി കുടിയേറ്റം നടത്തുന്നതിനെ എതിര്‍ത്തുകൊണ്ട് വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധത്തിനു നേരെ ഇസ്രായേല്‍ സൈന്യം ഏകപീക്ഷയമായി ആക്രമണം നടത്തുകയായിരുന്നു. തുടര്‍ന്ന് അലി അബുവിന്റെ വയറ്റിലേക്ക് സൈന്യം നിറയൊഴിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വയറ്റിനകത്തെ മാരകമായ പരുക്ക് മൂലം ബാലന്‍ മരിക്കുകയായിരുന്നു. സൈനിക ഔട്‌പോസ്റ്റില്‍ നിന്നും വളരെ അകലെയാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നതെന്നും ഇസ്രായേല്‍ പത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തു.