Current Date

Search
Close this search box.
Search
Close this search box.

‘ഇതിപ്പോ സഖാവ് കരുതി എല്ലാവരും നമ്മളെപ്പോലെ ‘പുരോഗമിച്ച്’ അന്തം വിട്ടിരിക്കയാണെന്ന്’

കോഴിക്കോട്: എറണാകുളം ലോ കോളേജില്‍ വെച്ച് നടി അപര്‍ണ ബാലമുരളിയോട് മോശമായി പെരുമാറിയ വിദ്യാര്‍ത്ഥി സഖാവിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനം. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീ സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ തനി നിറം പുറത്തുവന്നതിനെ വിമര്‍ശിച്ച് നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കളാണ് രംഗത്തെത്തിയിരിക്കുന്നത്. ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാളുടെ ദേഹത്ത് സ്പര്‍ശിക്കാന്‍ പാടില്ലെന്നും അപര്‍ണ സംഭവത്തെ സധൈര്യം നേരിട്ടുവെന്നും പലരും അഭിപ്രായപ്പെട്ടു.

എം.എസ്.എഫ് ഹരിത മുന്‍ നേതാവ് അഡ്വ. ഫാത്തിമ തഹ്ലിയ, ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംസ്ഥാന സെക്രട്ടറി പി റുക്‌സാന ഷംസീര്‍ തുടങ്ങി നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുമായി രംഗത്തെത്തിയത്. ‘ഇതിപ്പോ സഖാവ് കരുതി എല്ലാവരും നമ്മളെപ്പോലെ ‘പുരോഗമിച്ച്’ അന്തം വിട്ടിരിക്കയാണെന്നാണ് റുക്‌സാന ഷംസീര്‍ കുറിച്ചത്. ജെന്റര്‍ ന്യൂട്രലാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുമ്പോള്‍ നോ പറയുന്ന പെണ്‍കുട്ടികളുടെ മുഖത്തെ വെറുപ്പും പുച്ഛഭാവവും നിലപാടും നിങ്ങള്‍ മനസ്സിലാക്കിയാല്‍ നന്ന് എന്നും അവര്‍ കുറിച്ചു.

അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഒരിക്കല്‍ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത് എന്നാണ് ഫാത്തിമ തഹ്ലിയ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്. എല്ലാം നോര്‍മലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോള്‍ മാനിക്കാണ്? എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

റുക്‌സാന ഷംസീറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇതിപ്പോ സഖാവ് കരുതി എല്ലാവരും നമ്മളെപ്പോലെ ‘പുരോഗമിച്ച് ‘ അന്തം വിട്ടിരിക്കയാണെന്ന്. അല്ലെങ്കിലും കാമ്പസില്‍ വെച്ച് ഇവര്‍ നീട്ടുന്ന കൈ പിടിക്കാന്‍ താല്‍പ്പര്യമില്ലാത്ത പെണ്‍കുട്ടികളോട് പ്രത്യേകിച്ച് മുസ്ലിം പെണ്‍കുട്ടികളോട് ഇവര്‍ പറയുന്ന സ്ഥിരം ഡയലോഗുണ്ട് ‘ ഹൊ ! ആ ആറാം നൂറ്റാണ്ടില്‍ നിന്ന് എണീറ്റ് വരാനായില്ലേ …. എപ്പഴാണാവോ നേരം വെളുക്കുക!? ‘എന്ന് .

തൊട്ടു നോക്കല്‍ സുഖം അനുഭവിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് ചിലരുടെ മാനറിസങ്ങള്‍ കാണുമ്പോള്‍ തന്നെ മനസ്സിലാകും . ജെന്റര്‍ ന്യൂട്രലാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുമ്പോള്‍ നോ പറയുന്ന പെണ്‍കുട്ടികളുടെ മുഖത്തെ വെറുപ്പും പുച്ഛഭാവവും നിലപാടും നിങ്ങള്‍ മനസ്സിലാക്കിയാല്‍ നന്ന്….. ‘തുറിച്ച് നോക്കണ്ട നമ്മളുണ്ടായത് ഇങ്ങനെയാണ് ‘എന്ന ബോര്‍ഡും വെച്ച് വിപ്ലവം പഠിപ്പിക്കുന്ന ഇവര്‍ക്കിതൊക്കെയെന്ത് ………

അഡ്വ. ഫാത്തിമ തഹ്ലിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:

എന്റെ ശരീരത്തിലേക്കെന്നല്ല എന്റെ മാനസിക പ്രതലത്തിലേക്കും (intimate Space) ഇഷ്ട്മില്ലാതെ ഒരാളേയും കയറാന്‍ ഞാന്‍ അനുവദിക്കാറില്ല. അങ്ങനെ ആരെങ്കിലും ശ്രമിച്ചാല്‍ പിടിച്ചു പുറത്തിടാനും അനിഷ്ടം തുറന്ന് പ്രകടിപ്പിക്കാനും ഞാന്‍ ശ്രമിക്കാറുണ്ട്. അതിനര്‍ത്ഥം അതെളുപ്പമാണെന്നല്ല. പൊതുവേ അങ്ങനെ ചെയ്യുന്ന സ്ത്രീകള്‍ക്ക് സ്വയം പരിക്കേല്‍പ്പിക്കാതെ അങ്ങനെ പ്രവര്‍ത്തിക്കല്‍ പോലും അസാധ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് മറ്റുള്ളവരുടെ സ്വകാര്യതയെ വിവേകപൂര്‍വ്വം തിരിച്ചറിയുകയും ബഹുമാനിക്കാനുമാണ് നാം പരിശീലനം കൊടുക്കേണ്ടത്. നമ്മുടെ പെണ്‍കുട്ടികളെ ശക്തരും പ്രതികരണ ശേഷിയുമുള്ളവരും ആക്കുന്നതിന്റെ പ്രസക്തിയും ഇവിടെയാണ്.

അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിലേക്കുള്ള കടന്നുകയറ്റം ന്യായീകരിക്കുന്നവരെ കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ഒരിക്കല്‍ പോലും പരിചയമില്ലാത്തവരോട് അങ്ങനെ ചെയ്യരുത് എന്ന വിചിത്ര ഉപദേശവും വരുന്നു. എന്ത് വാദമാണത്. ഇനി പരിചയമുണ്ടെങ്കില്‍ തന്നെ, ഇഷ്ട്ടമില്ലാത്ത ഒരാളുടെ സ്‌പേസിലേക്ക് നിങ്ങള്‍ക്കെങ്ങനെ കയറിചെല്ലാന്‍ പറ്റും. അവരൊരു സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ, പൊതുമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്നവരോ ആവട്ടെ, അവരെങ്ങനെയാണ് നിങ്ങള്‍ക്ക് ‘പൊതുമുതല്‍’ ആവുന്നത്?

അപരന്റെ ഇഷ്ടവും താല്‍പ്പര്യവും പരിഗണിക്കാതെ ‘എന്നാണ് നമുക്ക് നമ്മുടെ ശരീരത്തെ മറികടക്കാന്‍ കഴിയുക’ എന്ന മുദ്രാവാക്യം പോലും ആപത്കരമാണ്. വ്യക്തികളുടെ അടുപ്പങ്ങളും താല്‍പ്പര്യങ്ങളും തിരിച്ചറിയാനുള്ള അളവുകോല്‍ മനുഷ്യന്റെ കൈയ്യിലുണ്ട്. ബഹുമാനത്തിന്റേയും തിരിച്ചറിവിന്റേയും കരുതലിന്റേയും ഇടപെടലാണത്. എല്ലാം നോര്‍മലൈസ് ചെയ്യുകയും പരിഷ്‌കൃത മനോഭവമെന്ന് സ്വയം പറയുകയും ജന്‍ഡര്‍ ന്യൂട്രാലിറ്റിക്ക് വേണ്ടി വാദിക്കുകയും ചെയ്യുന്നവര്‍ സ്വന്തം സ്വാതന്ത്ര്യത്തിനപ്പുറത്തെ അപരന്റെ സ്വകാര്യതയെ എപ്പോള്‍ മാനിക്കാണ്?

Related Articles