Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ ഉപരോധം അവസാനിക്കുന്നതിലേക്ക് അടുക്കുന്നു: സൗദി

റിയാദ്: ഖത്തര്‍ ഉപരോധം ഉടന്‍ അവസാനിച്ചേക്കുമെന്ന സൂചനകളാണ് പശ്ചിമേഷ്യയില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, യു.എസ് തുടങ്ങിയ രാഷ്ട്ര പ്രതിനിധികള്‍ ഇത്തരം സൂചനകള്‍ നല്‍കുന്ന പ്രസ്താവനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്.

എല്ലാ രാജ്യങ്ങളും ഉള്‍പ്പെടുന്ന സംഘം അംഗീകരിച്ച കരാര്‍ ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ഖത്തര്‍ ഉപരോധവും ഗള്‍ഫ് പ്രതിസന്ധിയും സമാപനത്തിലേക്ക് അടുക്കുന്നുവെന്നുമാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാനെ ഉദ്ധരിച്ച് ശനിയാഴ്ച എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ബഹ്‌റൈനില്‍ വെച്ച് മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലും ഗള്‍ഫ് പ്രതിസന്ധി ഉടന്‍ പരിഹരിക്കുമെന്ന് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങള്‍ നടന്നിട്ടുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഒരു വഴിത്തിരിവ് ആസന്നമാണോ അതോ പ്രശ്നം പൂര്‍ണ്ണമായും പരിഹരിക്കുമോ എന്ന് പ്രവചിക്കാന്‍ തനിക്കാവില്ലെന്നുമാണ് വിദേശകാര്യ മന്ത്രിയും ഡെപ്യൂട്ടി പ്രധാനമന്ത്രി കൂടിയായ മുഹമ്മദ് അബ്ദുറഹ്മാന്‍ അല്‍താനി പറഞ്ഞത്.

ഈ പ്രദേശത്തിന്റെ സുരക്ഷയ്ക്കും നമ്മുടെ ജനങ്ങള്‍ക്കും വേണ്ടി പ്രതിസന്ധി അവസാനിപ്പിക്കുക എന്നത് പ്രധാനമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. പരസ്പര ബഹുമാനവും ഗള്‍ഫിലെ എല്ലാ ജനങ്ങളുടെയും അവകാശങ്ങളും അടിസ്ഥാനമാക്കി ഈ പ്രതിസന്ധി അവസാനിക്കേണ്ടതുണ്ട്. കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് നീങ്ങുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ അത് ആസന്നമാകുമോ എന്നും ഒരു ദിവസം കൊണ്ട് പരിഹരിക്കപ്പെടുമോ എന്നും ഞങ്ങള്‍ക്ക് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് പ്രതിസന്ധി 24 മണിക്കൂറിനുള്ളില്‍ അവസാനിക്കുമെന്ന് കഴിഞ്ഞയാഴ്ച സൗദി അറേബ്യയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അബ്ദുല്ല ബിന്‍ യഹ്യ അല്‍ മുഅല്ലമിയെ ഉദ്ധരിച്ച് മിഡിലീസ്റ്റ് മോണിറ്റര്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

‘മുമ്പത്തെ നിലപാടുകളില്‍ നിന്ന് ഖത്തര്‍ പിന്മാറുകയോ തീവ്രവാദികള്‍ക്കുള്ള പിന്തുണയും ഫണ്ടിങ്ങും അവര്‍ നിര്‍ത്തുകയും തീവ്രവാദ മാധ്യമങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തുകയും ചെയ്താല്‍ ഉപരോധം ഉടന്‍ അവസാനിക്കും. മറ്റ് അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുകയും ചെയ്താല്‍ ഖത്തറും മറ്റു ഗള്‍ഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മണിക്കൂറുകള്‍ക്കുള്ളില്‍ മെച്ചപ്പെടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ദോഹ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്ന് ആരോപിച്ച് സൗദി അറേബ്യ, യു എ ഇ, ബഹ്റൈന്‍, ഈജിപ്ത് എന്നിവര്‍ 2017 ജൂണിലാണ് ഖത്തറുമായുള്ള നയതന്ത്ര, ഗതാഗത ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചത്. തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഖത്തര്‍ പലതവണ നിഷേധിക്കുകയും നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയുമായിരുന്നു. യു.എസ് അടക്കം നിരവധി രാജ്യങ്ങള്‍ ഉപരോധം ഉടന്‍ അവസാനിക്കുമെന്ന് അറിയിച്ചിരുന്നു.

Related Articles