ലാതിഹര്‍: പശുവിന്റെ പേരില്‍ രണ്ടു പേരെ അടിച്ചു കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ എട്ട് സംഘ്പരിവാര്‍ പ്രവര്‍ത്തകരെ ശിക്ഷിക്കുന്ന വിധി കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേ വിഷയത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെയും ഝാര്‍ഖണ്ഡില്‍ പശുക്കൊലയില്‍ സംഘ്പ്രവര്‍ത്തകര്‍ ശിക്ഷിക്കപ്പെട്ടിരുന്നു.
ഝാര്‍ഖണ്ഡിലെ ലാതിഹര്‍ ജില്ലയില്‍ പശുവിനെ കടത്തിയെന്നാരോപിച്ച് 12 കാരനടക്കം രണ്ട് പേരെ അടിച്ചു കൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയതായിരുന്നു കേസ്.
എട്ട് ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കാണ് ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചത്.
2016 മാര്‍ച്ചിലാണ് രാജ്യത്തെ നടുക്കിയ സംഭവം അരങ്ങേറിയിരുന്നത്. കാലി വ്യാപാരികളായ മസ്ലൂം അന്‍സാരി, ഇംതിയാസ് ഖാന്‍ എന്നിവരെയാണ് എട്ട് പേരടങ്ങിയ സംഘം അടിച്ചുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കിയത്.
അരുണ്‍ സൗ, അവധേഷ് സാഹു, മനോജ് സൗ, മനോജ് കുമാര്‍ സാഹു, മിത്ലേഷ് പ്രസാദ് സാഹു, പ്രമോദ് സാഹു, വിശാല്‍ തിവാരി, സഹദേവ് സോണി എന്നീ സംഘ്പരിവാര്‍ പ്രവര്‍ത്തകരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തി തടവ് ശിക്ഷയ്ക്ക് വിധിച്ചത്. ഗോ സംരക്ഷണ സേനയുടെ സജീവ പ്രവര്‍ത്തകരായിരുന്നു ഇവര്‍.
എട്ടോളം പോത്തുകളുമായി വെള്ളിയാഴ്ച രാവിലെ ചന്തയിലേക്ക് പോകുകയായിരുന്ന അന്‍സാരിയെയും ഇംതിയാസിനെയും വഴിയില്‍ വെച്ച് തടഞ്ഞ സംഘം കൈകള്‍ പിറകില്‍ കെട്ടിയ ശേഷം അടുത്തുള്ള മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. ഇവരുടെ വായും തുണികൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു. ദൃക്സാക്ഷി മൊഴിയെ തുടര്‍ന്ന് ആദ്യം അറസ്റ്റ് ചെയ്ത അഞ്ച് പേരുടെ കുറ്റസമ്മത മൊഴിയിലാണ് ഗോ സംരക്ഷണമെന്ന സംഘപരിവാര്‍ അജണ്ടയുടെ ഭാഗമായാണ് വധശിക്ഷയെന്ന് പ്രതികള്‍ പറഞ്ഞിരുന്നത്.