ഖാർതൂം: ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് മുന്നോട്ടുപോകുമെന്ന് സുഡാൻ ഭരിക്കുന്ന പരമാധികാര സമിതിയുടെ വൈസ് പ്രസിഡന്റ് മുഹമ്മദ് ഹംദാൻ ദഗലോ വ്യക്തമാക്കി. തീവ്രവാദം സ്പോൺസർ ചെയ്യുന്ന രാഷ്ട്രങ്ങളുടെ പട്ടികയിൽ നിന്ന് സുഡാനെ നീക്കം ചെയ്യുമെന്ന അമേരിക്കയുടെ വാഗ്ദാനം യാഥാർഥ്യമാകുന്നതിനാണ് ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത്- മുഹമ്മദ് ഹംദാൻ ദഗലോ പറഞ്ഞു. പ്രാദേശിക ടെലിവിഷൻ ചാനലായ സുഡാനിയ 24നോട് വെള്ളിയാഴ്ച രാത്രി അദ്ദേഹം സംസാരിക്കുകയായിരുന്നു.
സ്വന്തമായി രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീൻ നേതാക്കളുടെ ശ്രമത്തെ ഉത്തരാഫ്രിക്കൻ രാജ്യങ്ങൾ പിന്തുണക്കുന്നു. അതോടൊപ്പം സുഡാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രയോജനപ്രദമായ വഴികൾ അന്വേഷിക്കാനും അദ്ദേഹം നിർബന്ധിതനാണെന്നും സുഡാൻ അധികാരികൾ പറഞ്ഞു.
മുഹമ്മദ് ഹംദാൻ ദഗലോ വിവാദപുരുഷനാണ്. അദ്ദേഹത്തിന് സൗദി അറേബ്യയുടെയും, ആഗസ്തിൽ ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച യു.എ.ഇയുടെയും പിന്തുണയുണ്ട്. യു.എ.ഇയെ തുടർന്ന് ബഹ്റൈനും അമേരിക്കൻ മധ്യസ്ഥതയിൽ ഇസ്രായേലുമായി നയതന്ത്ര കരാറിൽ ഒപ്പുവെച്ചിരുന്നു.