ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദ്വാരകയില്‍ പുതുതായി ആരംഭിച്ച ക്രിസ്ത്യന്‍ ദേവാലയത്തിന് നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം. ഞായറാഴ്ച കുര്‍ബാനക്കായി ക്രൈസ്തവ വിശ്വാസികള്‍ എത്തിയ സമയത്തായിരുന്നു സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ചര്‍ച്ചിനെതിരെ അതിക്രമമുണ്ടായത്. കലാപത്തിന് ശ്രമിച്ചു എന്ന കുറ്റത്തിന് ആക്രമികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലിസ് അറിയിച്ചു. പുതിയ പള്ളി ഉണ്ടാക്കിയ ശേഷമുള്ള ആദ്യ കുര്‍ബാനയായിരുന്നു ഞായറാഴ്ച.
30 പേരെങ്കിലും ഞായറാഴ്ച കുര്‍ബാന നടത്താന്‍ പള്ളിയിലെത്തിയിരുന്നു. ഇതിനിടെ ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ എത്തി നടപടികള്‍ തടസ്സപ്പെടുത്തി. പള്ളിയുടെ കവാടവും സൈന്‍ബോര്‍ഡും അവര്‍ നശിപ്പിച്ചു. പ്രാര്‍ഥനയ്ക്കെത്തിയ ഏതാനും ഭക്തരെ ഗുണ്ടകള്‍ മര്‍ദ്ദിച്ചെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആക്രമികള്‍ 40ലേറെ പേരുണ്ടായിരുന്നു. ക്രൈസ്തവര്‍ക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് അവര്‍ വിളിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആര്‍.എസ്.എസിന്റെയും ബജ്‌റംഗ്ദളിന്റെയും നേതൃത്വത്തിലായിരുന്നു ആക്രമണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തിന് പിന്നാലെ ബിന്ദാപൂര്‍ പൊലിസ് സ്ഥലത്തെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഗോഡൗണ്‍ പള്ളിയായി മാറുന്നതിനെ ചില ഹിന്ദുക്കള്‍ എതിര്‍ത്തിരുന്നുവെന്നും മതപരിവര്‍ത്തനത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് അവര്‍ അറിയിച്ചതായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
രണ്ടാഴ്ച മുമ്പ്, ക്രിസ്ത്യാനികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഹിന്ദുത്വ പ്രവര്‍ത്തകര്‍ കര്‍ണാടകയിലും രാജസ്ഥാനിലും ഞായറാഴ്ച പ്രാര്‍ത്ഥനാ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയിരുന്നു.
????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0